
സർപ്പ രാജാവായ വാസുകിയില്‍ നിന്ന് മാണിക്യകല്ല് ലഭിച്ചതോടെ മനയിലെ ദാരിദ്രം ഇല്ലാതായി: രഹസ്യങ്ങള്‍ നിറഞ്ഞ പാമ്പുമേക്കാട്ടുമനയിൽ ഇപ്പോഴും മാണിക്യകല്ല് സൂക്ഷിക്കുന്നു: ചരിത്രം ഇങ്ങനെ
തൃശൂർ: ഐതിഹ്യങ്ങള്‍ നിറഞ്ഞ അനേകം മനകള്‍ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തില്‍ പ്രശസ്തമായ ഒരു മനയാണ് തൃശ്ശൂർ ജില്ലയിലുള്ള പാമ്പുമേക്കാട്ടുമന.
ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. മനയുടെ പേരിലെ പാമ്പ് തന്നെയാണ് മനയെ പ്രശസ്തമാക്കുന്നത്. പാമ്പുകളും മനയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.
ആ കഥ അറിഞ്ഞാലേ മനയുടെ പ്രാധാന്യവും വിനോദ സഞ്ചാര മേഖലയില്‍ ഇവിടം എത്രത്തോളം പ്രത്യേകത അർഹിക്കുന്നുവെന്നും അറിയൂ. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് പാമ്പുമേക്കാട്ട് മന. സർപ്പദോഷത്തിനുള്ള പരിഹാര കർമ്മങ്ങള്‍ക്കായി നിരവധി ഭക്തജനങ്ങളാണ് പാമ്പുംമേക്കാട് മനയില്‍ എത്തിച്ചേരുന്നത്. മുമ്പ് മേക്കാട് മന എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർപ്പാരാധന ഇവിടെ ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് വിളിക്കാൻ തുടങ്ങിയതും. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ഈ മനയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പാമ്പുകളുമായി ബന്ധമുണ്ടെങ്കിലും മനയില്‍ സർപ്പാരാധന എന്നാണ് ആരംഭിച്ചത് എന്നത് വ്യക്തമല്ല. ഐതിഹ്യമാലയില്‍ മനയെക്കുറിച്ച് പറയുന്ന കഥ ഇങ്ങനെയാണ്.
മേക്കാട്ടുമനക്കാരുടെ അതീവ ദാരിദ്ര്യത്തില്‍ മനംനൊന്ത് മനക്കലെ മൂത്ത നമ്പൂതിരി തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജന ഇരിക്കാൻ പോയി. ഒരു ദിവസം നമ്പൂതിരിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട സർപ്പരാജാവായ വാസുകി അദ്ദേഹത്തിന് മാണിക്യക്കല്ല് നല്‍കിയെന്നും അതിലൂടെ അവരുടെ ദാരിദ്രം ഇല്ലാതായെന്നുമാണ് വിശ്വാസം.
സർപ്പരാജവായ വാസുകിയും നാഗയക്ഷിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. വാസുകിയില്‍ നിന്ന് ലഭിച്ച മാണിക്യകല്ല് ഈ മനയില്‍ ഇപ്പോഴുമുണ്ടെന്നാണ് വിശ്വാസം.
മനയ്ക്കു ചുറ്റുമായി അഞ്ചു കാവുകളുണ്ട്. ഇതില്‍ തെക്കേ കാവാണ് ഏറ്റവും പ്രധാനം.
നാനാദേശങ്ങളില്‍ നിന്ന് ഏറ്റെടുക്കുന്ന കാവുകളിലെ ദേവതകളെയെല്ലാം പ്രതിഷ്ഠിക്കുന്നത് ഈ കാവിലാണ്. മനയിലെ അടുക്കളയില്‍ ആല്ലാതെ മറ്റൊരിടത്തും തീകത്തിക്കാൻ അനുവാദമില്ലാത്തതിനാല്‍ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് സർപ്പങ്ങളോ ഇവിടുത്തേ അന്തേവാസികളോ മരിച്ചാല്‍ ചിത ഒരുക്കുന്നത്.
പ്രശസ്തമായ നാഗർകോവില്‍ നാഗരാജ അമ്പലത്തില്‍ തന്ദ്രിക അവകാശം പാമ്പുമേക്കാട്ടു മനയ്ക്കുണ്ട്. പാമ്പുമേക്കാട്ടു മന നാഗർകോവില്‍ നാഗരാജ അമ്പലവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. മനയില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ ഉപനയനത്തിന്ന് മുന്നേ നാഗർകോവിലില്‍ നാഗരാജ അമ്പലത്തില്‍ കൊണ്ടുപോയി തൊഴിക്കുന്ന പതിവ് ഇപ്പോഴും തുടർന്ന് വരുകയാണ്.
ഒരു കാലത്ത് ഉയർന്ന ജാതിക്കാർക്ക് അല്ലാതെ മറ്റാർക്കും ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിശേഷദിവസങ്ങളില്‍ മാത്രമാണ് മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതൊക്കെ മാറി എല്ലാവർക്കും എത്തിച്ചേരാം. മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏതു മലയാള മാസം ഒന്നാം തീയതിയും കർക്കിടകം
അവസാന ദിവസവും. മേടം പത്തിനും എല്ലാ ഭക്തജനങ്ങള്‍ക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക. മനയിലെ അംഗങ്ങള്‍ ചേർന്നു രൂപീകരിച്ച ട്രസ്റ്റിനാണ് ഇവിടത്തെ നടത്തിപ്പു ചുമതല.