
തൃശൂർ: വല്ലച്ചിറ കടലശ്ശേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യ (78)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെറുമകൻ ഗോകുലിന് (കണ്ണൻ – 36) ജീവപര്യന്തം തടവും 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വർണ്ണാഭരണങ്ങൾ കവർന്നെടുക്കാനായിരുന്നു കൊലപാതകമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസാണ് ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി 25-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ കയറിയ പ്രതി, സ്വർണം കവർന്നെടുക്കാനുള്ള ശ്രമത്തിനിടെ കിടക്കുകയായിരുന്ന കൗസല്യയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കേസിൽ 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group








