കൗമാരപ്രണയം; ആണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്തു; ആണ്‍കുട്ടിയുടെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക
തിരൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയത്തിൽ കാമുകൻ്റെ അച്ഛനെ ആക്രമിക്കാൻ ക്വട്ടേഷന്‍ നല്‍കി പെൺകുട്ടിയുടെ വീട്ടുകാർ.
ക്വട്ടേഷന്‍ സംഘത്തിൻ്റെ ആക്രമണത്തില്‍ ആണ്‍കുട്ടിയുടെ അച്ഛന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശി കബീറിനെയാണ് ഗുണ്ടാസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ കൈമനശേരിയില്‍ വച്ചാണ് കബീറിന് നേരെ ആക്രമണമുണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കബീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കബീറിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ കബീറിന്‍റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോന്നു.
കോടതി ഉത്തരവിലൂടെ കബീറിന്‍റെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. ആണ്‍കുട്ടിക്ക് വിവാഹ പ്രായമാവാത്തതിനാല്‍ മൂന്നു വര്‍ഷത്തിനു ശേഷം അതു സംബന്ധിച്ച് തീരുമാനിക്കാമെന്നും വീട്ടുകാര്‍ നിശ്ചയിച്ചു.
ഇതിനിടയിലാണ് കബീറിനു നേരെ ക്വട്ടേഷന്‍ ആക്രണണം ഉണ്ടായത്.
ആക്രമണം ആസൂത്രണം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍ ഹസന്‍മോനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകമടക്കമുള്ള മറ്റ് കേസുകളില്‍ നേരത്തേയും ഇയാള്‍ പ്രതിയാണ്. ഒളിവിലുള്ള ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.