മൊബൈല്‍ സൗഹൃദം: യുവതിയെ കാണാനെത്തിയ 68കാരന് മുട്ടന്‍ പണി നല്‍കി യുവതി; വണ്ടിക്കൂലി നല്‍കി മടക്കിയയച്ച് പോലീസ്
സ്വന്തം ലേഖിക
കണ്ണൂര്‍: മൊബൈല്‍ ഫോണിലൂടെ തുടങ്ങിയ സൗഹൃദം. ഇതുവരെ നേരിൽ കാണാത്ത പെൺസുഹൃത്തിന് കാണാനായി കിലോമീറ്ററുകൾ താണ്ടിയെത്തുക.
എന്നാൽ സ്ഥലത്തെത്തിയാൽ പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആയല്ലോ… അത്തരമൊരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. എന്നാൽ പ്രധാന ട്വിസ്റ്റ് അത്തൊന്നുമല്ല. കഥയിലെ നായകൻ 68 വയസുള്ള വയോധികനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാന്‍ എറണാകുളത്ത് നിന്ന് കിലോമീറ്ററുകള്‍ താണ്ടി കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയ വയോധികനെ യുവതി കൊടുത്തതോ എട്ടിൻ്റെ പണിയും. യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ വയോധികന്‍ കുടുക്കിലാക്കുകയായിരുന്നു.
എറണാകുളം ഞാറക്കലില്‍ നിന്നാണ് 68കാരന്‍ ട്രെയിനില്‍ കണ്ണൂര്‍ കൂത്തുപറമ്പിലെത്തിയത്. അതേസമയം തലേദിവസം വരെ ഫോണില്‍ സംസാരിച്ച യുവതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. ഒടുവില്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ വയോധികന്‍ പോലീസിനെ സമീപിച്ച് പരാതി അറിയിച്ചു.
കഴിഞ്ഞ മൂന്നു മാസമായി എല്ലാ ദിവസവും ഫോണിലൂടെ യുവതിയുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും, കണ്ണൂരിലേക്ക് വരുന്ന കാര്യം അറിയിച്ചിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ കണ്ടെത്തിയെങ്കിലും തനിക്ക് വയോധികനെ അറിയില്ലെന്നും, താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും നിലപാടെടുത്ത യുവതി സ്റ്റേഷനിലേക്ക് വരാന്‍ തയ്യാറായില്ല.
യുവതിയുടെ മറുപടി പോലീസ് വയോധികനെ അറിയിച്ചെങ്കിലും ഇയാള്‍ മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് പോലീസിനെ അറിയിച്ചു. യുവതിയെ കണ്ടാല്‍ മാത്രമെ പോകുകയുള്ളുവെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ വെട്ടിലായ പോലീസ് ഇയാളെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിച്ച് മടക്കയാത്രയ്ക്കുള്ള പണവും നല്‍കി അയയ്ക്കുകയായിരുന്നു.