
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ് പിടികൂടി. ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണത്തിനായി ഏനാത്ത് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് തേനി മാതാകോവിൽ സ്ട്രീറ്റ് ആരോഗ്യസ്വാമി മകൻ ജെറ്റ്‌ലി(30), തമിഴ്നാട് കമ്പം സ്വദേശി ഗണപതിയുടെ മകൻ രാജ (57) എന്നിവരെയാണ് ഏനാത്ത് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിനൊടുവിൽ ഏനാത്ത് നിന്നും പിടികൂടിയത്. മോഷണങ്ങളുടെ സൂത്രധാരനായ മറ്റൊരാള്‍ കൂടി പിടിയിലാകുവാനുണ്ട്.
ഈ സംഭവത്തിലും ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. വിവിധ തലങ്ങളിലൂടെയുള്ള ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായും പോലീസ് മനസ്സിലാക്കി.
ഒരു പച്ചക്കറി ലോറിയിൽ ഏനാത്ത് എത്തിയ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് വ്യാഴാഴ്ച വെളുപ്പിന് 2.30 മണിക്ക് കുറുമ്പകര തിരുമങ്ങാട് നിന്നും ഇവരെ പിടികൂടുകയായിരുന്നു.
ഏനാത്ത് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷിജി കെ., എസ്.ഐ വിഷ്ണുരാജ്, എസ്.സി.പി.ഓ സുനിൽ, സി.പി.ഓ മാരായ അനൂപ്, ഷഹീർ, നബിൽഷ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവരെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കൂടുതൽ അന്വേഷണം നടത്തി കണ്ടെത്തുവാനുള്ള പ്രതിയെയും ഉടൻ പിടികൂടുമെന്നും എനാത്ത് ഇൻസ്പെക്ടർ പറഞ്ഞു.







