
സുകുമാര കുറുപ്പ് കോട്ടയം നവജീവനിലോ..? വ്യാജ വാർത്ത നല്കി പോലീസിനെ വട്ടംചുറ്റിച്ച് ഓൺലൈൻ മാധ്യമം
സ്വന്തം ലേഖകൻ
കോട്ടയം: സുകുമാര കുറുപ്പ് കോട്ടയം നവജീവനിലോ..? വ്യാജ വാർത്ത നല്കി പോലീസിനെ വട്ടംചുറ്റിച്ച് ഓൺലൈൻ മാധ്യമം. 37 വർഷം മുൻപ് ഫിലിം റെപ്രസൻ്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ വച്ച് കത്തിച്ച കേസിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിൽ ഉണ്ടെന്ന തരത്തിലുള്ള ഓൺലൈൻ വാർത്തെയെ തുടർന്ന്, തെരച്ചിൽ നടത്തി ക്രൈംബ്രാഞ്ച് പൊലീസ്.
എന്നാൽ ചില രൂപസാദൃശ്യം മാത്രമേ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, സുകുമാരക്കുറുപ്പു മായി യാതെരു ബന്ധവുമില്ലെന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് പോലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോട്ടയം നവജീവൻ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തിയത്.
നാലു വർഷം മുമ്പ് ഉത്തർപ്രദേശിലെ ലക്നൗ കിങ്ങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് ഒരു മലയാളി എത്തി. സ്വദേശം അടൂർ പന്നിവിഴ സ്വദേശിയാണെന്നും, പേര് ജോബ് എന്നും ആശുപത്രി അധികൃതരോട് പറഞ്ഞു.
ആശുപത്രിയിലെ മലയാളി മെയിൽ നേഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ മാണിയാണ് ശുശ്രൂഷിച്ചത്.തുടർന്ന് ഇരുവരും തമ്മിൽ നല്ല സൗഹൃദ ബന്ധമായി. നാട്ടിലെത്തുവാൻ മാർഗമില്ലാത്ത ജോബിനെ സഹായിക്കുവാൻ അജേഷ് തീരുമാനിച്ചു. ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി ചേർന്ന് ജോബിൻ്റെ കഥ സോഷ്യൽ മീഡിയായിൽ പങ്കുവെച്ചെങ്കിലും ആരും തേടിയെത്തിയില്ല.
ഒടുവിൽ അജേഷ്, കോട്ടയം ആർപ്പുക്കരയിലുള്ള നവജീവൻ ട്രസ്റ്റി പി.യു.തോമസുമായി ബന്ധപ്പെട്ടു. സംരക്ഷണം ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു.
തുടർന്ന് രോഗവിമുക്തനായ ശേഷം ജോബിനെ2017 ഒക്ടോബർ 19 ന് ലക്നൗവിൽ നിന്ന്, അജേഷിൻ്റെ സ്വന്തം ചെലവിൽ, കോട്ടയത്ത് നവജീവനിലെത്തിച്ചു. കുറച്ചു നാളുകൾക്ക് മുൻപ്, ഇപ്പോൾ നാട്ടിൽ കഴിയുന്ന അജേഷിന്, കിങ്ങ് ജോർജ്ജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം മേധാവിയുടെ ഒരു ഫോൺ കോൾ എത്തി. അന്ന് നമ്മൾ ചികിത്സിച്ച രോഗി, കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനേയാണോയെന്ന്.
സുകുമാരക്കുറുപ്പിൻ്റെ തിരോധാനം സംബന്ധിച്ച് 45 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒരു പ്രോഗ്രാം ഹിന്ദി ചാനലായ ആജ്തക്കിൻ്റെ ക്രൈം തക് എന്ന പരിപാടിയിൽ വന്നിരുന്നു എന്നായിരുന്നു ഡോക്ടർ അജേഷിനെ അറിയിച്ചത്,അതു വരെ ഇല്ലാതിരുന്ന ഒരു സംശയം അജേഷിനും അതോടെ ഉടലെടുത്തു.
സുകുമാരക്കുറുപ്പിൻ്റെ യഥാർത്ഥ കഥ ഒന്നു വിലയിരുത്തിയപ്പോൾ അജേഷിനും തോന്നി ജോബ് എന്നയാൾ സുകുമാരക്കുറുപ്പ് ആകുമോയെന്ന്.
35 വർഷമായി അടൂർ പന്നിവിഴയിലുള്ള വീട്ടുകാരുമായി അകന്നു കഴിയുന്നു. ലക്നൗവിലെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അവർ ഇറക്കിവിട്ടതിനെ തുടർന്ന് തെരുവിൽ താമസിക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായതും ആശുപത്രി ചികിത്സ തേടിയെത്തിയതും.
സുകുമാരക്കുറിപ്പിൻ്റെ മുഖഛായയുമുണ്ട് ജോബിന്. ഇതാണ് നവജീവനിൽ താൻ എത്തിച്ച ജോബ് സുകുമാരക്കുറുപ്പാണോയെന്ന് സംശയം തോന്നാൻ കാരണമെന്നും, ഇനി സംഭവത്തിൻ്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കട്ടെയെന്നും അജേഷ് പഞ്ഞതായി ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതാണ് സംസ്ഥാന ക്രൈബ്രാഞ്ച് പോലീസിൻ്റെ, ആലപ്പുഴ ഇൻസ്പെക്ടർ ന്യൂമാൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കോട്ടയം ക്രൈംബ്രാഞ്ച് പോലീസിൻ്റെ സഹായത്തോടെ, കോട്ടയം നവജീവനിൽ കഴിയുന്ന ജോബിനെ കാണാനെത്തിയത്.
പോലീസിന് പ്രഥമ ദൃഷ്ടിയിൽ തന്നെ സുകുമാരക്കുറുപ്പ് അല്ലെന്ന് മനസിലായി.172 സെൻ്റിമീറ്റർ ഉയരമായിരുന്നു സുകുമാരക്കുറുപ്പിന്. ജോബിന് 162 സെൻ്റിമീറ്റർ ഉയരവും.
പിന്നീട് വിശദമായി നടത്തിയ പരിശോധനയിൽ, സുകുമാരക്കുറുപ്പല്ല നവജീവനിൽ കഴിയുന്നതെന്ന് ഉറപ്പു വരുത്തിയ ശേഷം സംഘം മടങ്ങുകയായിരുന്നു.