ജോലിപോകാതിരിക്കാൻ  സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട്

ജോലിപോകാതിരിക്കാൻ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട്

സ്വന്തംലേഖകൻ

കോട്ടയം :  മഹാരാഷ്ട്രയില്‍ തൊഴില്‍ നഷ്ടമാകാതിരിക്കാന്‍ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കംചെയ്യന്നതായി റിപ്പോര്‍ട്ട്. ആര്‍ത്തവം കാരണം തൊഴില്‍ മുടങ്ങുന്നത് തടയാന്‍വേണ്ടിയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിലെ ബീഡില്‍നിന്ന് കരിമ്പുവെട്ടുന്ന ജോലിക്കു പോകുന്ന സ്ത്രീകളാണ് ശസ്ത്രക്രിയക്കു വിധേയരാകുന്നത്. ഒരു ദേശീയ ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മിഷന്‍ ഇതേക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. തുടര്‍ന്ന് വിഷയത്തില്‍ നേരിട്ടന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി യു.പി.എസ്. മദനിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
ബീഡിലെ വന്‍ജാര്‍വാഡി പോലുള്ള ഗ്രാമങ്ങളിലെ 50 ശതമാനത്തോളം സ്ത്രീകളും ഒന്നോ രണ്ടോ കുട്ടികളായ ശേഷം ചെറുപ്രായത്തില്‍ത്തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്തവരാണെന്ന് വാര്‍ത്തയില്‍ പറയുന്നു.
വരള്‍ച്ചയുടെ കെടുതികളനുഭവിക്കുന്ന മറാത്ത്വാഡ മേഖല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസം എത്തുന്നതോടെ മിക്ക കുടുംബങ്ങളിലെയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഒന്നിച്ച് ഇവിടെ നിന്നും പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പഞ്ചസാര മേഖലയിലേക്ക് പോകും. ലക്ഷകണക്കിനാണ് ആളുകളാണ് കരാര്‍ അടിസ്ഥാനത്തിനുള്ള ജോലിക്ക് ഓരോ വര്‍ഷവും ബീഡില്‍ നിന്ന് കരിമ്പിന്‍ തോട്ടങ്ങളില്‍ എത്തുന്നത്.
അതേസമയം പ്രവര്‍ത്തി ദിവസങ്ങളില്‍ അവധിയെടുത്താല്‍ ദിവസം 500 രൂപവെച്ച് കരാറുകാരന് പിഴ നല്‍കണം. ആര്‍ത്തവദിവസങ്ങളില്‍ കരിമ്പുവെട്ടുപോലുള്ള കഠിനജോലികള്‍ ചെയ്യാനാവില്ല. ജോലി തീരുംവരെ സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ കരിമ്പുപാടങ്ങളില്‍ത്തന്നെയാണ് അന്തിയുറങ്ങുക. ഇവിടെ മറപ്പുരപോലുമുണ്ടാവുകയുമില്ല. ഈ സാഹചര്യത്തില്‍ ആര്‍ത്തവം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഗര്‍ഭപാത്രം നീക്കംചെയ്യുന്നത്.
ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുവേണ്ട പണം കരാറുകാരന്‍ തന്നെയാണ് കടമായി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചറുപ്രായത്തില്‍ത്തന്നെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിനും മാനസികാരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നും വിഷയത്തില്‍ പെട്ടെന്നു തന്നെ നടപടി സ്വീകരിക്കുമെന്നും ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ പറഞ്ഞു.