
ആലപ്പുഴ: ക്ലാസില്‍ ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയുടെ മൂക്ക് വിദ്യാർഥി ഇടിച്ചു തകർത്തു.
മാലിദ്വീപിലെ ഗധു ദ്വീപില്‍ ഗഫാ ധാല്‍ അടോള്‍ സ്‌കൂളിലെ അധ്യാപികയും ചെങ്ങന്നൂർ തിട്ടമേല്‍ കല്ലൂർ ദീപക് ശശിയുടെ ഭാര്യയുമായ സ്‌മിത എൻ പിള്ളയാണ് (35) വിദ്യാർഥിയുടെ ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ 12 നായിരുന്നു സംഭവം. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌മിത പലതവണ വിലക്കി.
അത് മുഖവിലയ്ക്കെടുക്കാതെ വിദ്യാർഥി ഗെയിം കളി തുടർന്നു. ഇതുകണ്ട അധ്യാപിക സ്മിത വീഡിയോ പകർത്തി പ്രിൻസിപളിനോട് റിപ്പോർട്ട് ചെയ്യുമെന്ന് അറിയിച്ചതോടെയാണ് വിദ്യാർഥി അക്രമാസക്തമായത്.
സ്മിതയുടെ ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും മൂക്കില്‍ തുടർച്ചയായി ഇടിക്കുകയുമായിരുന്നു.
രക്തം വാർന്ന് ബോധരഹിതയായ സ്‌മിതയെ മറ്റ് അധ്യാപകർ ചേർന്ന് ആംബുലൻസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തി ലെത്തിക്കുകയായിരുന്നു.
മാലദ്വീപ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്‌മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ഭർത്താവ് ദീപക് പറഞ്ഞു.
ഒരു വർഷം മുമ്പാണ് സ്‌മിത മാലദ്വീപില്‍ അധ്യാപികയായി ജോലിയില്‍ ചേർന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതർ പൊലീസില്‍ പരാതി നല്‍കി.



