ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

ഹർത്താൽ ആക്രമം; ശബരിമല കർമ്മസമിതി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്‌

സ്വന്തം ലേഖകൻ

കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻഡീൻ കുര്യാക്കോസ് കുടുങ്ങിയപ്പോൾ ആകെ വെട്ടിലായത് ശബരിമല കർമസമിതിയാണ്. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹർത്താൽ അക്രമങ്ങളിൽ നശിപ്പിക്കപ്പെട്ടതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാ അമൃതാനന്ദമയിയാണ് ശബരിമല കർമസമിതി രക്ഷാധികാരികളിൽ ഒരാൾ. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാർ വർമ്മ, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി , കൊളത്തൂർ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരും രക്ഷാധികാരികളാണ്.

കർണാടക ഹൈക്കോടതി റിട്ട. ജസ്റ്റിസ് എൻ. കുമാറാണ് സമിതി ദേശീയ അദ്ധ്യക്ഷൻ. മുൻ ഡി.ജി.പി ടി.പി.സെൻകുമാറും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണനും ഉപാദ്ധ്യക്ഷന്മാരാണ്.

സംവിധായകൻ പ്രിയദർശൻ സമിതിയംഗമാണ്. കേരള വനിതാ കമ്മീഷൻ മുൻ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സർജൻ ഡോ. മാർത്താണ്ഡപിളള എന്നിവർ സമിതിയിലുണ്ട്.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർ.എസ്.എസ് മുൻകൈയെടുത്ത് രൂപീകരിച്ച സമര സംഘടനയാണ് ശബരിമല കർമസമിതി.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നാണ് ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചത്. കേരളത്തിലെമ്പാടും വലിയ അക്രമ പരമ്പരകളാണ് ഇതേതുടർന്ന് അരങ്ങേറിയത്. ഈ അക്രമങ്ങളിൽ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് കേസുകളാണ് രജ്സിറ്റർ ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിയുടെയും ബിജെപിയുടെയും നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ് വന്നത്. ഇതോടെ ശബരിമല കർമസമിതിയുടെ മുഴുവൻ നേതാക്കളുടെ പേരിലും കേസെടുക്കേണ്ടിവരും.