സ്പാർക്കിലെ തിരിമറി ; അധ്യാപകരുടെ പിഎഫും കൈയിട്ടുവാരി റിയാസ് കലാം

സ്പാർക്കിലെ തിരിമറി ; അധ്യാപകരുടെ പിഎഫും കൈയിട്ടുവാരി റിയാസ് കലാം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്ട്വെയറായ ‘സ്പാർക്കിൽ’ തിരിമറി നടത്തി ട്രഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയ കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാം അദ്ധ്യാപകരുടെ പി.എഫ് വായ്പയിൽ നിന്നും പണം തട്ടിച്ചു. വായ്പാ അപേക്ഷ തിരുത്തിയാണ് പണം തട്ടിച്ചത്. ഇത് കൈയോടെ പിടികൂടിയപ്പോൾ ആറ് അദ്ധ്യാപകർക്ക് പണം തിരികെ നൽകി കേസില്ലാതെ ഒതുക്കിതീർത്തെന്നും വിജിലൻസ് കണ്ടെത്തി.

അദ്ധ്യാപകനായ ജയകുമാറിന്റെ ജി.പി.എഫ് ലോണിൽ നിന്ന് 6000 രൂപ തട്ടിയെടുത്തതിന് റിയാസിനെതിരെ വിജിലൻസ് കേസെടുത്തിട്ടുണ്ട്. വിരമിച്ച അദ്ധ്യാപകരെയും സർവീസിലില്ലാത്തവരെയും വ്യാജമായി ഉൾപ്പെടുത്തി 2011 ജൂലായ് മുതൽ 2015 ഒക്ടോബർ വരെ നടത്തിയ തട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് വിജിലൻസ് പറഞ്ഞു. റിയാസിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 മാർച്ചിൽ ഹൈസ്‌കൂൾ അദ്ധ്യാപകരായി വിരമിച്ച വദനകുമാരി, അംബികാ കുമാരി എന്നിവരുടെ വിരമിക്കൽ തീയതി സോഫ്ട്വെയറിൽ തിരുത്തി ലക്ഷങ്ങളാണ് ഇയാൾ തട്ടിയത്. ഡി.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന മുൻ ഹെഡ്മാസ്റ്റർ കെ. രാജന്റെ സ്പാർക്ക് യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. രാജനെ രണ്ടാംപ്രതിയാക്കിയിട്ടുണ്ട്.

സ്പാർക്കിൽ ക്രമക്കേടിന് സാദ്ധ്യതയുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിനെത്തുടർന്ന് സോഫ്ട്വെയറിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. റിയാസ് അപ്ലോഡ് ചെയ്ത തെറ്റായ വിവരങ്ങൾ ഒഴിവാക്കി. ഡി.ഡി.ഒയുടെ ചുമതലയുള്ളവർ യൂസർ ഐഡിയും പാസ്വേഡും മറ്റാർക്കും കൈമാറാതെ സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്. ജയയെ മുഖ്യമന്ത്രിയെന്ന വ്യാജേന ഫോണിൽ വിളിച്ചെന്ന പരാതി സിറ്റി പൊലീസ് ഒതുക്കിയെന്നും ആക്ഷേപമുണ്ട്. സസ്പെൻഷനിലായ റിയാസ് ഭാര്യയുടെ മൊബൈൽ ഫോണിൽ നിന്നാണ് ജയയെ വിളിച്ചത്. തുടർന്ന് മുഖ്യമന്ത്രിയാണെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും ഒതുക്കിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.