
കോട്ടയം: സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണങ്ങള് വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇതോടെ പഞ്ചായത്തുകളുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കു ബോധവത്കരണം നൽകാന് വനംവകുപ്പ് അധികൃതര്‍. പാമ്പു കടിയേറ്റുള്ള മരണങ്ങള് തടയുന്നതിനാണു വനംവകുപ്പ് പുതിയ കര്‍മപദ്ധതി തയാറാക്കിയിരിക്കുന്നത്.
പാമ്പുകളെ കണ്ടാല്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്കു ‘സര്‍പ്പ’ വോളണ്ടിയര്‍മാരുടെ സേവനം ആഭ്യര്‍ഥിക്കാം. പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി എല്ലാ പഞ്ചായത്തുകളിലും വോളണ്ടിയര്‍മാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ ബോധവത്കരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സമീപ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ മാളം വിട്ടിറങ്ങാനുള്ള സാധ്യത കൂടുതലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനു സമീപമുള്ള പൊന്തക്കാടുകള്‍, മാളങ്ങള്‍, വിള്ളലുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും ഇരതേടി പാമ്പുകളെത്താതിരിക്കാനായി പരിസരശുചിത്വം പാലിക്കണമെന്നും വനംവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
വീടിനു സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലെയും മറ്റും കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനായി ജില്ലാതല സമിതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.
ചൂട് താങ്ങാനാവാതെ
ചൂട് വര്‍ധിച്ചതോടെയാണു പാമ്പുകള്‍ അസ്വസ്ഥരും അക്രമകാരികളുമാകുന്നതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ഇടയ്ക്കിടെ പെയ്യുന്ന വേനല്‍മഴയും ഉയര്‍ന്ന താപനിലയും കാരണം പാമ്പുകള്‍ മാളങ്ങള്‍ വിട്ട് പുറത്തിറങ്ങും.
സാധാരണഗതിയില്‍ 28 ഡിഗ്രി താപനിലയില്‍ പാമ്പുകള്‍ക്ക് സുഖമായി ജീവിക്കാന്‍ സാധിക്കും. താപനില കൂടുമ്പോള്‍ ശരീര താപനില നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങള്‍ തേടി എത്തുന്നത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കടി ഏല്‍ക്കുന്നത് മൂര്ഖന്പാമ്പിന്റേതാണ്. മൂര്‍ഖന്‍ പകലാണ് സാധാരണ പുറത്തിറങ്ങുന്നത്. ശംഖുവരയന്‍ എന്നറിയപ്പെടുന്ന വെള്ളിക്കെട്ടന് രാത്രിയിലും.
രാത്രിയിലും പകലും അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകളെ കാണാറുണ്ട്. ഇതില്‍ ചേനത്തണ്ടന്‍, ചുരുട്ടമണ്ഡലി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന പാമ്പുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. അണലിയുടെ കടിയേറ്റാണ് കൂടുതല്‍ ആളുകളും മരിക്കുന്നത്.
മൂര്‍ഖനും ശംഖുവരയനും വീടിനോട് ചേര്‍ന്നുള്ള മരങ്ങളിലൂടെയും വള്ളികളിലൂടെയും മതിലിലൂടെയും അകത്തെത്താന്‍ സാധ്യതയുണ്ട്. ഓവുചാലുകള്‍ വഴിയും അകത്തെത്താം. എന്നാല്‍ അണലി വര്‍ഗത്തില്‍പ്പെട്ടവ മരത്തിലൂടെയോ വള്ളികളിലൂടെയോ അകത്തുവരില്ല.
പാമ്പുകടിയേറ്റാല്‍ പരിഭ്രാന്തരാകരുത്. ഭയംമൂലം ശരീരത്തില്‍ അഡ്രിനാലില്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഹൃദയം ശക്തിയായി മിടിക്കാന്‍ തുടങ്ങും.
ശരീരത്തിലേക്കു കയറിയ വിഷം രക്ത ചംക്രമണത്തിലേക്കു പെട്ടെന്നു കയറുകയും ചെയ്യും. അതിനാല്‍ ആദ്യം ചെയ്യേണ്ടത് പാമ്പുകടിയേറ്റ വ്യക്തിയെ പരിഭ്രാന്തനാകാതെ വിശ്രമിക്കാന്‍ അനുവദിക്കണം.
കടിയേറ്റ ഭാഗം കെട്ടരുത് ഇവിടെ മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്. എത്രയും വേഗം ആന്റിവെനം സൗകര്യമുള്ള തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കണം.
ആന്റിവെനം ലഭ്യമായ ആശുപത്രികൾ
പാമ്പ് കടിയേറ്റാല്‍ ജില്ലയിലെ 11 സര്‍ക്കാര്‍ ആശുപത്രികളിലും ആറു സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.
സര്‍ക്കാര്‍ ആശുപത്രികള്‍
1. കോട്ടയം ഗവ. മെഡിക്കല്‍ കോളജ്,
2. കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് കോട്ടയം (ഐസിഎച്ച് )
3. കോട്ടയം ജനറല്‍ ആശുപത്രി
4. ചങ്ങനാശേരി ജനറല്‍ ആശുപത്രി
5. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
6. പാലാ ജനറല്‍ ആശുപത്രി
7. പാമ്പാടി താലൂക്ക് ആശുപത്രി
8. വൈക്കം താലൂക്ക് ആശുപത്രി
9. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
10. ഉഴവൂര്‍ കെ.ആര്. നാരായണന് മെമ്മോറിയല്‍ സ്പെഷാലിറ്റി ആശുപത്രി
11 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
സ്വകാര്യ ആശുപത്രികള്‍
1. കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍
2. കാരിത്താസ് ആശുപത്രി
3. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി
4. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി
5. കോട്ടയം ഭാരത് ആശുപത്രി
6. കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രി









