
തിരുവനന്തപുരം: ചിറയിൻകീഴില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ പിതാവ് ദിലീപ്.
ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ ഒന്ന് തൊട്ടുപോലും നോക്കിയില്ല.
പരിസരത്ത് പാമ്പിനെ കാണാത്തതുകൊണ്ട് പാമ്പ് കടിയേറ്റതാണോ എന്ന് അറിയില്ലായിരുന്നു എന്നും അവിടെയുണ്ടായിരുന്ന നഴ്സ് മാത്രമാണ് കുട്ടിയെ തൊട്ടെങ്കിലും നോക്കിയത് എന്നും ഡോക്ടർ ചുമ്മാ നോക്കിനില്‍ക്കുകയായിരുന്നു എന്നും പിതാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസമെടുക്കാൻ പറ്റുന്നില്ലെന്ന് മകൻ പറഞ്ഞിട്ടുപോലും ഒരു പ്രതിവിധിയും അവർ ചെയ്തില്ല. പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഉടൻ തന്നെ ആംബുലൻസില്‍ കയറ്റിവിടാൻ പറയുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് തന്നെ അനക്കമില്ലായിരുന്നു’- പിതാവ് പറഞ്ഞു.
അഴൂർ മൂലേല്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മൂത്ത മകൻ ദിക്ഷലാണ് ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ചത്. ഇന്ന് രാവിലെ നാലുമണിക്കാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂർഖൻ പാമ്പാണ് കടിച്ചത്.






