![ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു](https://i0.wp.com/thirdeyenewslive.com/storage/2018/06/sky.jpg?fit=660%2C432&ssl=1)
ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്ഫോമുകളുടെ ഉരുക്കുചട്ടക്കൂട് നിർമാണം ആരംഭിച്ചു. നിർമാണചുമതലയുള്ള കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ പ്ലാറ്റ്ഫോമുകളുടെ ഒരുഭാഗത്തിലാണ് ചട്ടക്കൂട് രണ്ടാഴ്ച മുമ്പ് സ്ഥാപിച്ചിരുന്നു. പുറംഭാഗത്തെ എട്ടുതൂണുകളുമായി ബന്ധിപ്പിക്കുന്ന ചട്ടക്കൂട് ഇരുമ്പനത്തുനിന്നും 26ന് അർധരാത്രിയിൽ എത്തിച്ചിരുന്നു. നേരത്തെ എത്തിച്ച ചട്ടക്കൂടിനെക്കാൾ വലിപ്പമേറിയതിനാൽ മുകളിൽഘടിപ്പിക്കുന്നതിന് കനത്തമഴ തടസ്സമായിരുന്നു. ഇതേത്തുടർന്ന് നിർത്തിവെച്ചജോലികളാണ് പുനഃരാരംഭിച്ചത്. അഞ്ചുറോഡുകൾ സംഗമിക്കുന്ന റൗണ്ടാനയിൽ വൃത്താകൃതിയിലെ പ്ലാറ്റ്ഫോമുകളുടെ നിർമാണം പൂർത്തിയാക്കിയതിനുശേഷം മേൽക്കൂരയും നടപ്പാതയിൽ ടൈൽ പാകുന്ന ജോലികളും നടക്കും. ഇതിനൊപ്പം മുനിസിപ്പൽ ഒാഫിസ് പരിസരത്തുനിന്ന് കയറിയിറങ്ങുന്ന പ്രവേശനപടികളും തീർക്കും. അടുത്തഘട്ടമായി റൗണ്ടാനക്ക് ചുറ്റുമുള്ള മറ്റ് പാതകളുമായി ബന്ധിപ്പിക്കുന്ന ചവിട്ടുപടികൾ, ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കും. നിലവിൽ 40 ശതമാനത്തോളം പണികളാണ് പൂർത്തിയാക്കിയത്. ആകാശപ്പാതക്കായി കഴിഞ്ഞ ഡിസംബറിലാണ് 14 കൂറ്റന്‍ ഉരുക്കുതൂണുകള്‍ സ്ഥാപിച്ചത്. 14 ഉരുക്കുതൂണുകളിൽ റൗണ്ടാനക്കുള്ളിലെ തൂണുകൾക്ക് 600 മില്ലീമീറ്റർ കനവും പുറത്തുള്ള തൂണുകൾക്ക് 800 മില്ലീമീറ്റർ കനവുമാണുള്ളത്. നടപ്പാതയും വിശ്രമകേന്ദ്രവും ഉൾപ്പെടുന്ന മുകൾത്തട്ടിൽ മഴയും വെയിലും ഏൽക്കാതിരിക്കുന്ന സംവിധാനവും ഒരുക്കും. രണ്ടര വര്‍ഷം മുമ്പ് യു.ഡി.എഫ്. സര്‍ക്കാറിെൻറ അവസാന കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ആകാശപ്പാത നിര്‍മാണം ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നുവെങ്കിലും ജോലികള്‍ പീന്നീട് ഇഴഞ്ഞാണ് നീങ്ങിയത്. രണ്ടുവര്‍ഷത്തിനുശേഷമാണ് തൂണുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് പദ്ധതികൾക്ക് വീണ്ടും ജീവൻവെച്ചത്.
Third Eye News Live
0