‘ചെറുത്തുനില്‍പ്പിന്‍റെ ഒരാണ്ട് ‘; മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരത്തിൻ്റെ ഒന്നാം വാര്‍ഷികം 17ന്

‘ചെറുത്തുനില്‍പ്പിന്‍റെ ഒരാണ്ട് ‘; മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരത്തിൻ്റെ ഒന്നാം വാര്‍ഷികം 17ന്

Spread the love

സ്വന്തം ലേഖകൻ

മാടപ്പള്ളി: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ശക്തമായ ജനകീയ പ്രക്ഷോഭമാണ് സിൽവർ ലൈൻ അതിവേഗ റെയിൽവേ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്.അതിൽ ഏറെ ശ്രദ്ധ നേടിയ പ്രക്ഷോഭമായിരുന്നു മാടപ്പള്ളിയിലേത്. കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഐതിഹാസികമായ ഈ ചെറുത്തുനില്‍പ്പ് സമരത്തിന്‍റെ ഒന്നാം വാര്‍ഷികം 17ന് നടക്കും.

അന്നു രാവിലെ 10 മുതല്‍ 12 വരെ മാടപ്പള്ളി സ്ഥിരം സമരപ്പന്തലില്‍ പ്രതിഷേധ സംഗമം നടത്തും. സമരപ്പന്തലില്‍ നടന്നുവരുന്ന സത്യഗ്രഹസമരത്തിന്‍റെ 332-ാം ദിവസം കൂടിയാണിത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ മനുഷ്യമതില്‍ തീര്‍ത്ത് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സമരക്കാരെ വന്‍ പോലീസ് സന്നാഹത്തോടെ അന്നത്തെ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ചെറുത്തുനില്‍പ്പിൽ നൂറുകണക്കിനാളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകളെ സമരവേദിയില്‍ എത്തിച്ചുവെന്ന പേരില്‍ റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പേരില്‍ ജുവനൈല്‍ ജസ്റ്റീസ് ആക്‌ട് പ്രകാരം പോലീസ് എടുത്ത കേസ് ഇപ്പോള്‍ കോടതിയിലാണ്. മാടപ്പള്ളി സംഭവമാണ് കേരളത്തിലാകമാനം സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങള്‍ ശക്തമാകാനിടയാക്കിയത്.

പദ്ധതി സംബന്ധിച്ച്‌ പുനര്‍വിചിന്തനം ചെയ്യാനും മാടപ്പള്ളി സമരം സര്‍ക്കാരിനു പ്രേരണയായി.
സില്‍വര്‍ലൈന്‍ സമരസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാടപ്പള്ളിയില്‍ സ്ഥിരം പന്തലില്‍ സമരം ആരംഭിച്ചത് ഏപ്രില്‍ 20നാണ്. വിവിധ രാഷ്ട്രീയ, സാമുദായിക, പാരിസ്ഥിതിക, സാംസ്‌കാരിക സംഘടനകള്‍ അടക്കം 82 സംഘടനകള്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, രമേശ് ചെന്നിത്തല, ആര്‍ച്ച്‌ ബിഷപ് ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സമരപ്പന്തലില്‍ എത്തിയത് ആവേശവും പകര്‍ന്നു. സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ച്‌ ഉത്തരവിറക്കുന്നതുവരെ സമരം തുടരുമെന്നാണ് ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചത്.