Spread the love

പേരാവൂരില്‍ മത്സരിപ്പിച്ചതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെകെ ശൈലജ. മത്സരിക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച കെകെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരില്‍ സിപിഐഎം കോട്ടകളില്‍ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല.

video
play-sharp-fill

പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും മൂവായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും ശൈലജയെ പിന്നിലാക്കി സണ്ണി ജോസഫ് മുന്നേറി. 2200 വോട്ടിന്റെ മേല്‍ക്കൈയാണ് നഗരസഭയില്‍ നിന്നു മാത്രം യുഡിഎഫിന് ലഭിച്ചത്. പേരാവൂരിലെ 20ല്‍ 12 ബൂത്തിലും സണ്ണി ജോസഫ് ശക്തി തെളിയിച്ചു. അതേസമയം ആറളം, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളില്‍ യഥാക്രമം 3900, 1477, 1640, 2184 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി.