
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പിലിന് തടവ് ശിക്ഷ. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ചത്.
1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് ശിക്ഷ. നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിർദേശം. കേസില്‍ ഒമ്പതാം പ്രതിയായ പി. സരിൻ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിൻ സംഭവ സമയത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എല്‍.എയായിരുന്നു ഷാഫി പറമ്പിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







