
കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ശബരിമലയിലേക്ക്; രണ്ടും കല്പിച്ച് ബി.ജെ.പി
സ്വന്തം ലേഖകൻ
പത്തനംതിട്ട: കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ശബരിമലയിലേക്ക്. രണ്ടും കല്പിച്ച് സംസ്ഥാന സർക്കാരിന്റെ പ്രതിരോധം മറികടക്കാൻ കടുത്ത നീക്കത്തിനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി. മണ്ഡലകാലത്ത് ഓരോ ദിവസവും ഓരോ പ്രമുഖനെ ശബരിമല മലകയറ്റാനാണ് നീക്കം. ഇവർ നടന്നുതന്നെയാകും മലകയറുക. ഇസഡ് കാറ്റഗറിയിലുള്ളവരായിരിക്കും മിക്കവരും എന്നതിനാൽ ഇവർക്ക് സുരക്ഷയൊരുക്കുകയായിരിക്കും പൊലീസിന്റെ മുഖ്യദൗത്യം.
അങ്ങനെ സ്ത്രീ പ്രവേശനത്തിനുള്ള സുരക്ഷാകവചം പൊളിക്കാനാകും. ഇത്തരത്തിൽ ശബരിമലയെ അതിസുരക്ഷാകേന്ദ്രമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാനാകുമെന്നാണ് കരുതുന്നത്.ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയുടെ സമാപനം ഹിന്ദുമഹാസംഗമത്തിന്റെ വിശാലവേദിയാക്കാനും തീരുമാനമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കുംഭമേള മാതൃകയിൽ ഇന്ത്യയിലെ എല്ലായിടത്തുനിന്നുമുള്ള സന്യാസിമാരുടെ മഹാസംഗമവും പമ്പയിൽ നടത്തും. ഇതോടെ ശബരിമല തീർഥാടനകാലം ബി.ജെ.പിയുടെയും സംഘപരിവാർ സംഘടനകളുടെയും സംഗമ ഭൂമിയാക്കി, ശബരിമല സ്ത്രീപ്രവേശനം അയോധ്യമോഡലിൽ രാജ്യത്തെ സുപ്രധാന വിഷയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശിവഗിരിക്ക് കോടികൾ സംഭാവന ചെയ്ത് ശ്രീനാരായണീയരെ കൈയിലെടുക്കാനും തുഷാർ വെള്ളാപ്പള്ളിയെ രഥയാത്രക്ക് മുന്നിൽ നിർത്തി വെള്ളാപ്പള്ളിയുടെ വെല്ലുവിളിക്ക് മറുപടി കൊടുക്കാനും ഉദ്ദേശ്യമുണ്ട്. എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വളൻറിയർമാരെ അണിനിരത്തി ആചാരസംരക്ഷണത്തിനായി ദൃഢപ്രതിജ്ഞ എടുക്കും.