കക്കൂസ് മാലിന്യ ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: സി.എസ്.ഡി.എസ് നേതാവും അലോട്ടിയുടെ ഗുണ്ടാ സംഘാംഗവും പിടിയിൽ

കക്കൂസ് മാലിന്യ ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന: സി.എസ്.ഡി.എസ് നേതാവും അലോട്ടിയുടെ ഗുണ്ടാ സംഘാംഗവും പിടിയിൽ

 സ്വന്തം ലേഖകൻ
കോട്ടയം:  കക്കൂസ് മാലിന്യം തള്ളുന്ന ലോറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന സി.എസ്.ഡി.എസ് നേതാവും സംഘവും പൊലീസ് പിടിയിലായി. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിലെ പ്രധാനിയുടെ സഹായത്തോടെയാണ് പ്രതികൾ കഞ്ചാവ് വിറ്റിരുന്നത്. ഇവരുടെ പക്കൽ നിന്നും അരക്കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സി.എസ്.ഡി.എസ് ചങ്ങനാശേരി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആലപ്പുഴ ചേർത്തല കാളികുളം ഗോകുലം വീട്ടിൽ അമൽദേവ് (29), അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ തോട്ടയ്ക്കാട് പെരുന്നേപ്പറമ്പിൽ മനേഷ് ജോസ് (മഞ്ജു – 29) എന്നിവരെയാണ് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്.
വീടുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യം ടാങ്കർ ലോറികളിലാക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടു കളയുകയാണ് അമൽദേവ് ചെയ്തിരുന്നത്. ഇത്തരത്തിൽ ടാങ്കർ ലോറിയുമായി പോകുന്ന വഴികളിലേയ്ക്ക് വിദ്യാർത്ഥികളെ വിളിച്ചു വരുത്തി പ്രതികൾ കഞ്ചാവ് കൈമാറുകയാണ് ചെയ്തിരുന്നത്. മഞ്ജുവാണ് അമലിന് കഞ്ചാവ് എത്തിച്ചു നൽകിയിരുന്നത്. അഞ്ഞൂറ് രൂപയാണ് പ്രതികൾ ഒരു പൊതി കഞ്ചാവിനായി ഈടാക്കിയിരുന്നത്. ടാങ്കർ ലോറിയുടെ പിന്നിലും കാബിനിലും പല പൊതികളിലാക്കി ഒളിപ്പിച്ച് വച്ചാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.
ഗുണ്ടാ സംഘത്തലൻമാരായ വിനീത് സഞ്ജയന്റെയും അലോട്ടിയുടെ ഗ്യാങ്ങിലുള്ള ആളാണ് മഞ്ജു. വാകത്താനം, തോട്ടയ്ക്കാട് മേഖലകളിൽ പ്രവർത്തിക്കുന്ന മണ്ണ് മണൽ ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് ഗുണ്ടകളെ എത്തിച്ചു നൽകുന്നത് മഞ്ജുവാണ്. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിൽ അലോട്ടിയെ വാകത്താനത്ത് ഒളിവിൽ കഴിയാൻ സഹായിച്ചത് മഞ്ജുവായിരുന്നു. ചങ്ങനാശേരിയിലെ ഗുണ്ട മിഥുനാണ് കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി മഞ്ജുവിന് കൈമാറുന്നത്.
കുറവിലങ്ങാട്ട് എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളുമായി ഇവർക്ക് അടുത്ത ബന്ധമാണ് ഉള്ളത്. കുറവിലങ്ങാട് എക്‌സൈസ് സംഘത്തിനു നേരെ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ ജില്ലയിലെ മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഇതിന്റെ തുടർച്ചയായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുതുപ്പള്ളിയിൽ നിന്നും പ്രതികളെ കഞ്ചാവുമായി പിടികൂടിയത്.  ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാറാണ് പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ്, ഈസ്റ്റ് എസ്.ഐമാരായ ടി.ജെ ബിനോയി, തോമസ് ജോർജ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും എ.എസ്.ഐമാരുമായ ഷിബുക്കുട്ടൻ, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ  പി.എൻ.മനോജ്, സി.പി.ഒമാ ദിലീപ് വർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വഷിക്കുന്നത്.