ലക്ഷണങ്ങൾ

സംസ്ഥാനത്ത് ചെള്ളു പനിബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; പത്തുമാസത്തിനിടെ ചെള്ളുപനി ബാധിച്ച് മരിച്ചത് പത്തുപേർ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സംസ്ഥാനത്ത് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ വർഷം പത്തുമാസത്തിനിടെ പത്തുപേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം 727 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ വർഷം ഇതുവരെ 423 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടിയത്.
നവംബർ രണ്ടിന് തൃശ്ശൂർ സ്വദേശിനിയായ 63 വയസ്സുകാരി മരിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ചികിത്സയിലായിരുന്ന, കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടിൽ ഓമനയാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് ഇവർക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത് 2022ലാണ്-24 പേർ. 2015-ലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്-1149 പേർ. അന്ന് 15 പേരാണ് മരിച്ചത്. 2019-ൽ 14 പേർ മരിച്ചു. തുടർന്നുള്ള രണ്ടുവർഷം രോഗബാധിതരുടെ എണ്ണവും മരണവും കുറവായിരുന്നു.
എന്താണ് ചെള്ളുപനി
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.
രോഗനിർണയം
സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ
സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.
- പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
- പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
- എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
- ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
- പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
- വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
- രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.