സർവ്വേക്കല്ല് മോഷണം ‘കുണ്ടാമണ്ടി ‘ : ജി സുധാകരൻ

സർവ്വേക്കല്ല് മോഷണം ‘കുണ്ടാമണ്ടി ‘ : ജി സുധാകരൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർവേക്കല്ല് മോഷണത്തിനെതിരേ നിയമസഭയിൽ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ.

കരമന-കളിയിക്കാവിള ദേശീയപാതയിൽ റവന്യൂവകുപ്പ് സ്ഥാപിച്ച കല്ലുകൾ മോഷ്ടിച്ചവർക്ക് റോഡ് എന്തിനാണെന്നും ഇത്തരം ചീപ്പായ പരിപാടികൾ അവസാനിപ്പിക്കണമെന്നും കല്ല് മോഷ്ടിക്കുന്നത് അടക്കമുള്ള ‘കുണ്ടാമണ്ടി’കളാണ് കാട്ടുന്നതെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്. ഇതോടെ മോഷ്ടിച്ചത് നാട്ടുകാരല്ലെന്നും അപമാനിക്കരുതെന്നും കോൺഗ്രസ് എംഎൽഎ വിൻസെന്റ് പറയുകയുണ്ടായി.

ഇതൊന്നും പറഞ്ഞാൽ വോട്ടുകിട്ടില്ലെന്നും നിങ്ങളോട് തർക്കത്തിനില്ലെന്നും പോയി കല്ല് കണ്ടുപിടിക്കെന്നും മന്ത്രി മറുപടി നൽകി. വാഗ്വാദം മുറുകിയതോടെ ‘എന്നാൽ നിങ്ങൾ മറുപടി പറയൂ, കല്ല് സൂക്ഷിക്കാൻ എം.എൽ.എ.ക്കു പറ്റുമോ.. നാട്ടുകാരെ ആക്ഷേപിച്ചിട്ടില്ല. ഇതിനെയൊന്നും പിന്തുണയ്ക്കരുത്. കല്ലുകൾ പുനഃസ്ഥാപിക്കാൻ കളക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വഴിമുക്ക് കളിയിക്കാവിള പാതയുടെ കരട് അലൈൻമെന്റിന്മേൽ നാട്ടുകാർ വേറെ അലൈൻമെന്റ് നിർദേശിച്ചു. ഇതേക്കുറിച്ച് സാധ്യതാപഠന സർവേ നടത്തുമെന്നും മന്ത്രി അറിയിച്ചു.