
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമർശനവുമായി സമസ്ത. പദ്ധതിയിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും സര്‍ക്കാരിന്റേത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പാണെന്നും സമസ്ത മുഖപത്രം സുപ്രഭാതത്തിൽ വിമർശനമുന്നയിച്ചു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല, മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തിൽ പറയുന്നു. ധവള പത്രത്തില്‍ ഒരു വരിയില്‍ പോലും കേന്ദ്രത്തെ വിമര്‍ശിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിന്റെ മുഖവിലാസം സുതാര്യതയാകണമെന്നും സുപ്രഭാതത്തില്‍ പറയുന്നു.
കേരളത്തിന്റെ പൊതുമനസ് വിലക്കിയ പിഎം ശ്രീ പോലുള്ള പദ്ധതികളിൽ സർക്കാർ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സതീശൻ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ?’, എന്നാണ് സുപ്രഭാതത്തിൽ ചോദിക്കുന്നത്. ഭരണത്തിലേറി മാസം തികയും മുമ്പ് രാഷ്ട്രീയ വിമർശനം നടത്തുകയല്ല, മറിച്ച് അറിഞ്ഞിരിക്കേണ്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യുഡിഎഫ് സർക്കാർ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേർപ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതിൽ തർക്കമില്ലെന്നും സമസ്ത പറയുന്നു.






