
തിരുവനന്തപുരം: മലയാളത്തിന്റെ സമ്പന്നമായ ഹാസ്യ പാരമ്പര്യത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു നടൻ സലീം കുമാറെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ അകാലവിയോഗം കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തിനും വ്യക്തിപരമായി തനിക്കുമുണ്ടാക്കിയ നഷ്ടം അപരിഹാര്യമാണെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലീം കുമാർ തനിക്ക് സഹോദരതുല്യനായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. 2021-ലെ തന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സലീം കുമാറായിരുന്നുവെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് എത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും ആരോഗ്യസ്ഥിതി പരിഗണിച്ച് അതിൽ നിന്ന് പിന്തിരിയാൻ താൻ നിർദേശിച്ചിരുന്നുവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ നിർഭയമായി നിലപാടുകൾ സ്വീകരിച്ച കലാകാരനായിരുന്നു സലീം കുമാറെന്ന് സ്പീക്കർ പറഞ്ഞു. നടനെന്ന നിലയിലും കലാകാരനെന്ന നിലയിലും എല്ലാ പരിമിതികളെയും അതിജീവിച്ച അദ്ദേഹം മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ഒട്ടേറെ സംഭാഷണങ്ങൾ സമ്മാനിച്ചുവെന്നും അവ മലയാളമുള്ള കാലത്തോളം നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലീം കുമാറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കേരളീയ പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ താനും പങ്കുചേരുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.







