
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: തോട്ടപ്പള്ളി പൊരിയന്റെപറമ്പില്‍ കെ. സജീവനെന്ന സിപിഎം നേതാവിനെ കാണാതായിട്ട് ഇന്ന് ഒരുവര്‍ഷം. സഖാവ് സജീവനെ കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതലാണ് കാണാതായത്.
മത്സ്യബന്ധന തൊഴിലാളിയായ സജീവൻ ബോട്ടില്‍ ജോലിക്കു പോയതായിരുന്നു. ഭാര്യ സജിത വിളിച്ചതനുസരിച്ച് തിരിച്ചെത്തിയ സജീവന് പക്ഷേ വീട്ടില്‍ എത്തിയില്ല. സജിതയുടെ കുടുംബവീടായ പുത്തന്നടയില്നിന്ന് ഓട്ടോയില്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍, സജിതയുടെ വീട്ടില്‍ ചെന്നില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്ക് വേണ്ടി വീട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രമല്ല തോട്ടപ്പള്ളിയില്‍ വന്നിറങ്ങുമ്പോള്‍ സജീവൻ ധരിച്ചിരുന്നത്. പുത്തന്നടയില്നിന്ന് സജീവന് വസ്ത്രം നല്‍കിയത് ആരാണെന്ന ദുരൂഹതക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. തോട്ടപ്പള്ളി പൂത്തോപ്പ് സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് ബ്രാഞ്ചംഗമായ സജീവനെ കാണാതായത്. വിഎസ് പക്ഷക്കാരനായിരുന്ന സജീവനെ വിഭാഗിതയുടെ പേരില്‍ ഒളിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
അമ്പലലപ്പുഴ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് സജീവനുവേണ്ടി അന്വേഷണം നടത്തിയത്. സജീവന് പൊഴിയില്‍ പെട്ടുപോയതാകാമെന്ന മറുപടിയാണ് അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. സജീവന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കിയിരുന്നു.
സജീവനെ കാണാതായി മാസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ മരിച്ചിരുന്നു. ഒരു വര്‍ഷം കഴിയുമ്പോഴും സജീവന് എവിടെയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.







