അധ്യാപികയുടെ മരണം : കൊലപാതകത്തിന് കാരണം വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടുകളും

അധ്യാപികയുടെ മരണം : കൊലപാതകത്തിന് കാരണം വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടുകളും

സ്വന്തം ലേഖകൻ

കാസർഗോഡ്: മഞ്ചേശ്വരം വിദ്യാവർധക ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിന് കാരണം വഴിവിട്ട ബന്ധവും സാമ്പത്തിക ഇടപാടുകളുമാണെന്ന് സൂചന.കൊലക്കേസിൽ പ്രതിയെന്നു സംശയിക്കുന്ന സഹ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിനെ വീ്ണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തേ രണ്ട് തവണ സംഭവവുമായി ബന്ധപ്പെട്ട് വെങ്കിട്ടരമണയെ ചോദ്യംചെയ്തിരുന്നു.

സംഭവദിവസം നേരത്തേ സ്‌കൂളിൽ നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയും മകളുടെ സ്‌കൂളിൽ പോകുകയും ചെയ്തിരുന്നു.അതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വഴിയിൽവച്ച് വെങ്കിട്ടരമണ കാണുന്നതും കാറിൽ കയറുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപശ്രീയുടെ സ്‌കൂട്ടർ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനും ഒരുപക്ഷേ ചില തർക്കങ്ങൾക്കുമൊടുവിൽ രൂപശ്രീയെ വെള്ളത്തിൽ മുക്കി കൊല്ലുകയും പിന്നീട് മൃതദേഹം കടലിൽ തള്ളുകയും ചെയ്തതായാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.

നേരത്തേ രൂപശ്രീയുമായി അടുപ്പം പുലർത്തുകയും ചില സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തതിന്റെ പേരിൽ വെങ്കിട്ടരമണ ആരോപണവിധേയനായിരുന്നു. അധ്യാപകന് വലിയ തുകയുടെ ബാങ്ക് വായ്പ ഉണ്ടായിരുന്നതായും അതിൽ രൂപശ്രീ ജാമ്യം നിന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അധ്യാപികയുടെ സ്‌കൂട്ടർ നിർത്തിയിട്ട സ്ഥലത്തുനിന്ന് കടൽത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുതയാണ് അന്വേഷണസംഘത്തിന് പിടിവള്ളിയായത്. ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. സ്‌കൂട്ടറിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടായിരുന്നതുമാണ്.

മറ്റാരുടെയെങ്കിലും കാറിൽ അധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തതാണെന്ന സൂചനയാണ് ഇതിൽ നിന്ന് പോലീസിന് ലഭിച്ചത്. അധ്യാപികയുടെ ഹാൻഡ് ബാഗ് മഞ്ചേശ്വരം കണ്വതീർഥ കടപ്പുറത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെത്തി പോലീസിന് കൈമാറിയിരുന്നു.
ഇതിനകത്തുള്ള കടലാസുകൾ നഞ്ഞുകുതിർന്ന നിലയിലാണ്.

രൂപശ്രീ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈലുകളിൽ ഒന്ന് വീട്ടിൽനിന്നുതന്നെ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ മൊബൈൽ ഇതുവരെ കണ്ടെത്താനായില്ല .