video
play-sharp-fill

നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം; റോബിൻ ഒളിവിൽ തന്നെ; പിന്നീട് പരിശീലന കേന്ദ്രത്തിലെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം; റോബിൻ ഒളിവിൽ തന്നെ; പിന്നീട് പരിശീലന കേന്ദ്രത്തിലെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതിയായ റോബിൻ ജോര്‍ജിനായി പോലീസിന്റെ അന്വേഷണം തുടരുന്നു.

ഞായറാഴ്ച രാത്രി പോലീസിനെ കണ്ടതോടെ കുമാരനല്ലൂരിലെ നായ പരിശീലന കേന്ദ്രത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി വിപുലമായ അന്വേഷണമാണ് നടക്കുന്നത്. ഇയാളുടെ ബന്ധുവീടുകളടക്കം പോലീസ് നിരീക്ഷിക്കുന്നുണ്ട്. രണ്ടുകിലോമീറ്ററിനുള്ളില്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ഇന്നലെ രാത്രിയിൽ നായ പരിശീലന കേന്ദ്രത്തിലെത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. റോബിൻ ഉപേക്ഷിച്ചുപോയ പരിശീലന കേന്ദ്രത്തിലെ മീനുകളെയും മറ്റും മോഷ്ടിക്കാൻ വന്നതാണെന്നാണ്‌ ഇവരുടെ മൊഴി.

എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇരുവരും കോട്ടയത്തെ ഒരു ഗുണ്ടാ നേതാവിന്റെ അനുയായികളാണെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ ഇവര്‍ക്ക് റോബിനുമായി നേരത്തെ ബന്ധമുണ്ടോ എന്നതും വീട്ടില്‍നിന്ന് എന്തെങ്കിലും കടത്താനാണോ ഇവര്‍ എത്തിയതെന്നും സംശയിക്കുന്നു.

കുമാരനല്ലൂരിലെ ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം ഞായറാഴ്ച പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിൻ ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്.
മിക്കസമയത്തും നായ്ക്കളെ അഴിച്ചുവിടുന്നതിനാല്‍ ആരും ഇവിടേക്ക് അടുത്തിരുന്നില്ല. കാക്കി കണ്ടാല്‍ കടിക്കാൻ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചതായും പോലീസ് പറഞ്ഞു.

അമേരിക്കൻ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള നായകളാണ് റോബിന്റെ വീട്ടിലുണ്ടായിരുന്നത്.
വളര്‍ത്തുനായകളെ പരിശീലിപ്പിക്കുന്നതിന് പുറമേ ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. നായ്ക്കള്‍ക്ക് പുറമേ ആമകളെയും വിവിധതരം മത്സ്യങ്ങളെയും ഇയാള്‍ വളര്‍ത്തിയിരുന്നു.

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ വരുന്നത് ആരാണെന്നോ എന്തിനാണെന്നോ ആരും അറിഞ്ഞിരുന്നില്ല.

ഹോസ്റ്റല്‍ സൗകര്യമുള്ളതിനാല്‍ ഇവരെല്ലാം നായകളെ കൊണ്ടുവിടാനായി എത്തുന്നവരാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, ശല്യം വര്‍ധിച്ചതോടെ പലരും റോബിനോട് സംസാരിച്ചെങ്കിലും അയാള്‍ ഇതൊന്നും കേട്ടതായി നടിച്ചില്ല. ഇതോടെയാണ് സമീപവാസികള്‍ പരാതിയുമായി മുന്നോട്ടുപോയത്.