
പാലക്കാട്: കർഷകരില്‍ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാൻഡ് ചെയ്ത് വില്‍പന. സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ.
മില്ലുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി. നെല്ല് സംഭരണത്തിന് പാലക്കാട് ജില്ലയില്‍ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. ഇതില്‍ അഞ്ചു മില്ലുകളില്‍ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്.
കർഷകരില്‍ നിന്ന് ശേഖരിക്കുന്ന നെല്ല്, മില്‍ ഉടമകള്‍ തമിഴ്നാട്ടിലെത്തിച്ച് പാലക്കാടൻ മട്ട എന്ന പേരില്‍ ബ്രാൻഡ് ചെയ്ത് വില്‍പന നടത്തും. സംഭരിക്കുന്ന 100 കിലോ നെല്ലിന് 68 കിലോ അരി വീതമാണ് മില്ലുടമകള്‍ സപ്ലൈകോയ്ക്ക് തിരിച്ചുനല്‍കേണ്ടത്. ഇതിനായി ഗുണമേന്മയില്ലാത്ത അരി പഞ്ചാബ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് പൊതുവിതരണ സംവിധാനത്തിന് നല്‍കും, ഇതാണ് മില്ലുകളുടെ രീതിയെന്നാണ് കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാർ വ്യവസ്ഥ ലംഘിച്ചു, നെല്ലു സൂക്ഷിക്കാനുള്ള മാനദണ്ഡം പാലിച്ചില്ല, അനുവദിച്ച പരിധിയില്‍ കൂടുതല്‍ നെല്ല് സ്വീകരിച്ചു, മതിയായ ബാങ്ക് ഗ്യാരണ്ടി ഈടാക്കിയില്ല തുടങ്ങി ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്.







