Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അഹമ്മദാബാദ്: രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും പിന്നാലെ അന്താരാഷ്ട്ര ടി20യില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് ജഡേജയും തന്റെ അന്താരാഷ്ട്ര കുട്ടി ക്രിക്കറ്റ് കരിയറിനു തിരശ്ശീല ഇടുന്നത്. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ താരം ഇനിയും കളിക്കും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും നിറ സാന്നിധ്യമാണ് ജഡ്ഡു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഹൃദയം നിറഞ്ഞ കൃതജ്ഞതയില്‍ ഞാന്‍ അന്താരാഷ്ട്ര ടി20 മത്സരങ്ങളോടു വിട പറയുകയാണ്. ആത്മവിശ്വാസത്തോടെ കുതിക്കുന്ന കുതിരയുടെ ഉറപ്പില്‍ ഞാന്‍ എറ്റവും മികച്ചത് എന്റെ രാജ്യത്തിനു നല്‍കിയിട്ടുണ്ട്. മറ്റ് ഫോര്‍മാറ്റുകളിലും അതു തുടരും. ടി20 ലോകകപ്പ് നേടുക എന്നത് സ്വപ്‌ന സാക്ഷാത്കാരമാണ്. എന്നെ സംബന്ധിച്ച് അന്താരാഷ്ട്ര ടി20 കരിയറിന്റെ ഔന്നത്യമായി അടയാളപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഓര്‍മകള്‍ക്കും ആഹ്ലാദങ്ങള്‍ക്കും അചഞ്ചലമായ പിന്തുണയ്ക്കും നന്ദി’- താരം വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.

ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും ഒരുപോലെ തിളങ്ങിയ സമ്മോഹന കരിയറാണ് ജഡേജയുടേത്. 74 ടി20 മത്സരങ്ങളില്‍ നിന്നു 515 റണ്‍സും 54 വിക്കറ്റുകളുമാണ് ജഡേജയുടെ നേട്ടം. 46 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 15 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്.

2009ല്‍ കൊളംബോയില്‍ ശ്രീലങ്കക്കെതിരെയാണ് അന്താരാഷ്ട്ര ടി20 അരങ്ങേറ്റം. അവസാന മത്സരം 35കാരന്‍ കളിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ ലോകകപ്പ് ഫൈനലും.