
സംവിധായകൻ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവ് ആനി രാജ, പരാതി ലഭിച്ചാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി
തിരുവനന്തപുരം : ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സർക്കാർ സംരക്ഷിക്കുമ്പോഴും രാജിക്കായി കടുത്ത സമ്മർദ്ദം ഉയർത്തി പ്രതിപക്ഷത്തിനൊപ്പം ഇടതുകേന്ദ്രങ്ങളും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും എഐവൈഎഫും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ചലച്ചിത്ര അക്കാദമിയിലും രഞ്ജിത്തിനെതിരെ എതിർശബ്ദം ഉയരുന്നു.
എന്നാൽ ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി പരാതി നൽകിയാൽ മാത്രം നടപടിയെന്നാണ് സാംസ്ക്കാരിക മന്ത്രിയുടെ നിലപാട്. രഞ്ജിത് ഇന്ത്യ കണ്ട പ്രഗല്ഭനായ സംവിധായകനെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ വൻ വിമർശനം ഉയർന്ന ശേഷം ഇട്ട ഫേസ് ബുക്ക് പോസ്റ്റിലും പറയുന്നത് ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ്. രഞ്ജിത്ത് സ്വയമേ സ്ഥാനം ഒഴിയുമെന്നാണ് ലഭിക്കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
