ശബരിമല: സുപ്രീംകോടതി വിധി ആയതിനാൽ ഇടപെടാനാവില്ല; രാജ്‌നാഥ് സിങ്‌

ശബരിമല: സുപ്രീംകോടതി വിധി ആയതിനാൽ ഇടപെടാനാവില്ല; രാജ്‌നാഥ് സിങ്‌

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. സുപ്രീംകോടതി വിധിയായതിനാൽ എന്തു പറയാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചോദ്യമുയർത്തി. സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഗവർ പി.സദാശിവവുമായി സംസാരിച്ചുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വീണ്ടും വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയിൽ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 – ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാൽ അടിയന്തരമായി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേൾക്കാൻ തയ്യാറായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുൾപ്പടെ അയ്യപ്പസേവാസംഘത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തരമായി ഈ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.