
എ കെ ശ്രീകുമാർ
കോട്ടയം : ഗ്യാസ്ട്രബിളുമായി വന്നാലും ഹൃദയാഘാതമെന്ന് പറഞ്ഞ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ രോഗികളെ വിറ്റ് പണം ഉണ്ടാക്കുകയാണ്. സർക്കാർ ആശുപത്രികളിലാകട്ടെ സർജറി വേണ്ടെങ്കിലും സർജറി ചെയ്ത് വൻ തുകയാണ് ഡോക്ടർമാർ കമ്മീഷനടിക്കുകയാണ്.
അടിയന്തരമായി ബ്ലോക്ക് മാറ്റേണ്ട സാഹചര്യം ഇല്ലെങ്കിലും രോഗികളുടെ ബന്ധുക്കളെ രോഗി മരണപ്പെടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി സ്‌റ്റെന്റിട്ട് രണ്ടും , മൂന്നും ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവ് വരുന്ന ഓപ്പറേഷൻ നടത്തിയാണ് രോഗിയുടെ ബന്ധുക്കളെ ഇവർ കുത്തുപാളയെടുപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവൺമെൻ്റ് മെഡിക്കൽ കോളേജുകളിൽ നൂൽ മുതൽ വാൽവ് വരെ വാങ്ങുന്നത് ഡോക്ടർമാർ വൻ തുക കമ്മീഷനടിച്ചാണ്. ടെണ്ടർ നടപടികൾ അട്ടിമറിച്ചും എല്ലാ നിയമ സംവിധാനങ്ങളെയും പരിഹസിച്ചു കൊണ്ടുമാണ് ഇവർ ആശുപത്രികളിലേക്ക് ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടുന്നത്. ഇതിൻ്റെ പുറകിൽ ലക്ഷക്കണക്കിന് രൂപയുടെ കമ്മീഷനടി മാത്രമാണ് ലക്ഷ്യം. മെഡിക്കൽ കോളേജുകളിലെ ഫാർമസികളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളും, അസിസ്റ്റൻ്റുമാരും മുതിർന്ന ഡോക്ടർമാരുടെ ശിങ്കിടികളാണ്.
ഇവരിൽ പലരും ആശുപത്രിയിലെ സ്ഥിരം സ്റ്റാഫുകളല്ല. ഇവർ ഡോക്ടർമാരുടെ ശിങ്കിടികളായി താൽക്കാലിക അടിസ്ഥാനത്തിൽ കയറിക്കൂടി അനധികൃത ഇടപാടുകൾക്ക് ഒത്താശ ചെയ്യുകയാണ്
ആരോഗ്യ മേഖലയിൽ നടക്കുന്ന, പ്രത്യേകിച്ച് കാർഡിയോളജി വിഭാഗത്തിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും, സർക്കാർ മെഡിക്കൽ കോളേജുകളിലെ ടെൻണ്ടർ വിളിക്കാതെയുള്ള പർച്ചേസിംഗ് ഇടപാടുകളെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കഴിഞ്ഞ വർഷം കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 62 വയസ്സുകാരൻ ശാരീരിക പ്രയാസങ്ങള്‍ മൂലം ചികിത്സ തേടി. ഇദ്ദേഹത്തിൻറെ ഇസിജി എടുക്കുകയും രക്തം പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രി അധികൃതർ ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടെന്നും എത്രയും പെട്ടെന്ന് ഓപ്പറേഷൻ ചെയ്തു നീക്കം ചെയ്യണമെന്നും. സ്‌റ്റെന്റ് ഇടണമെന്നും അറിയിച്ചു.
ഉടൻ തന്നെ ആശുപത്രി അധികൃതർ രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ആശുപത്രി അധികൃതരുടെ നീക്കങ്ങള്‍ രോഗിയും കൂട്ടിരിപ്പുകാരും എതിർത്തു. തനിക്ക് പറയത്തക്ക പ്രയാസങ്ങള്‍ ഒന്നുമില്ലെന്നും മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം കൂടി കേട്ടതിനു ശേഷം മാത്രമേ താൻ ഓപ്പറേഷനുമായി മുന്നോട്ടു പോകുകയുള്ളൂ എന്നും രോഗി തന്നെ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ ഏതു നിമിഷവും എന്തും സംഭവിക്കാം, അതുകൊണ്ട് നിങ്ങളെ പറഞ്ഞുവിടാൻ തങ്ങള്‍ക്ക് സാധിക്കില്ലന്നും, അത് തങ്ങളുടെ എത്തിക്സിന് വിരുദ്ധമാണെന്നും അധികൃതർ പറഞ്ഞു. ഒരു ലക്ഷം രൂപ ഉടനടി മുൻകൂറായി അടയ്ക്കണമെന്നും, അടച്ചാല്‍ മാത്രമേ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുയുള്ളുവെന്ന ഭയപ്പെടുത്തുന്ന സ്വാന്ത്വനമാണ് ആശുപത്രി അധികൃതർ നൽകിയത്.
മരണപ്പെട്ടാലും കുഴപ്പമില്ല, മറ്റൊരു വിദഗ്ധ ഡോക്ടറുടെ കൂടി അഭിപ്രായം കേൾക്കാതെ തനിക്ക് സർജറി വേണ്ടെന്ന് രോഗിയും നിലപാടെടുക്കുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ സമ്മതപത്രത്തില്‍ ഒപ്പിടീപ്പിച്ച ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.
തുടർന്ന് ഇയാൾ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുകയും, ഇവിടെ നടന്ന പരിശോധനയിൽ ഒരു ബ്ലോക്ക് ഉള്ളതായും അത് മരുന്നു കഴിച്ചാൽ മാറുന്നതാണെന്നും അടിയന്തരമായി ശസ്ത്രക്രിയ ചെയ്യേണ്ടതോ സ്‌റ്റെന്റ് ഇടേണ്ടതോ ആയ യാതൊരു സാഹചര്യവും ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ‘ഇതോടെയാണ് ആദ്യം ചികിത്സ നടത്തിയ ആശുപത്രിയുടെ തട്ടിപ്പ് മനസ്സിലാകുന്നത്.
ഇതിന് സമാനമായ രീതിയിലാണ് കേരളത്തിലെ പ്രമുഖ ആശുപത്രികൾ എല്ലാം പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം തുടർച്ചയാണ് കഴിഞ്ഞദിവസം അവയവ കച്ചവടത്തിന്റെ പേരിൽ പ്രമുഖ ആശുപത്രികളിൽ നടന്ന ഇഡിയുടെ പരിശോധനയും. കോട്ടയം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് ഇത്തരം തട്ടിപ്പുകളുടെ പ്രധാന കേന്ദ്രമെന്നാണ് ലഭിക്കുന്ന സൂചന
എന്നാൽ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും വളരെ മാന്യമായും, സത്യസന്ധമായും, ജോലി ചെയ്യുന്നതും, അടിയന്തര സാഹചര്യമുണ്ടെങ്കിൽ മാത്രം സർജറിക്ക് നിർദ്ദേശിക്കുന്നതുമായ ധാരാളം ഡോക്ടർമാരും കേരളത്തിൽ ഉണ്ട്.







