Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പ്രണയവും സ്‌നേഹവും അവകാശമായി മാറുമ്പോഴാണ് അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുന്നത്. അതുവരേയും തന്റേതെന്ന് വിശ്വസിച്ച് സ്‌നേഹിച്ചയാൾ മറ്റൊരാൾക്ക് സ്വന്തം ആകുമെന്നറിയുമ്പോഴോ അല്ലെങ്കിൽ തന്നെ വേണ്ടയെന്ന് പറയുമ്പോഴുമാണ് പ്രണയിച്ചവരെ ഇല്ലാതാക്കാനുള്ള തീരുമാനമുണ്ടാകുന്നത്.

പ്രണയിച്ച പെൺകുട്ടിയെ കിട്ടില്ല എന്ന് തോന്നുമ്പോൾ, അവളെ മറ്റാർക്കും കിട്ടേണ്ടെന്ന ചിന്ത മനസ്സിലേക്ക് വരുന്നു.ആ നഷ്ടബോധത്തിൽ നിന്നാണ് അവരെ ഇല്ലാതാക്കാനുള്ള പ്രവണതയുണ്ടാകുന്നത്. എന്നാൽ അവരെ ഇല്ലാതാക്കുക മാത്രമല്ല സ്വയം ജീവനൊടുക്കുകയും ചെയ്യുന്നു. പക്വതയില്ലായ്മയാണ് ഇതിനെല്ലാം പ്രധാനകാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർ ലിംഗത്തോട് പ്രണയം തോന്നുകയെന്നത് കൗമാരപ്രായത്തിൽ സഹജമാണ്. അതിൽ തെറ്റ് പറയാനാകില്ല. എന്നാൽ അതിൽ അല്പം വിവേകത്തോടെ പെരുമാറാൻ
കുട്ടികൾ തയാറാകണം. കൗമാരപ്രായത്തിലുള്ള കുട്ടിക്ക് പ്രണയം ഉണ്ടെന്നതിന്റെ പേരിൽ ശാസിച്ചും തല്ലിയും പ്രതികരിക്കുന്നവരാണ് മാതാപിതാക്കളിലേറെയും. അത് ഒരിക്കലും വിവേകം ഉണ്ടാക്കുകയില്ല.

എതിർ ലിംഗത്തിലുള്ളവരോട് ഇഷ്ടം തോന്നുന്നതൊക്കെ സ്വാഭാവികമായ കാര്യമാണെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികളോട് മാതാപിതാക്കൾക്ക് ഉണ്ടാകണം.നമ്മുടെ രക്ഷിതാക്കളിൽ കൂടുതലും അച്ചടക്കത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങുന്നത് കുട്ടികൾ കൗമാരത്തിലെത്തിയതിനു ശേഷമാണ്.

എന്തും മാതാപിതാക്കളുമായി ചർച്ച ചെയ്യാനുള്ള അടുപ്പം കുട്ടികളുമായി ഉണ്ടാക്കിയെടുക്കണം. ഈ അടുപ്പമില്ലായ്മയാണ് പലപ്പോഴും അപകടകരമായ ബന്ധത്തിലേക്ക് നയിക്കുന്നത്. സ്‌നേഹക്കുറവുകൊണ്ടല്ല ഇത്. കാര്യങ്ങൾ തുറന്നു പറയാനുള്ള അടുപ്പക്കുറവുകൊണ്ടാണിത്.

എല്ലാവർക്കും ആരോടെങ്കിലുമൊക്കെ ഇഷ്ടം തോന്നിയിട്ടുണ്ടാകും. അത് പ്രകടിപ്പിക്കാൻ പണ്ടത്തെക്കാൾ സൗകര്യവും ഇപ്പോഴുണ്ട്. ഒരു മെസേജ് മതി . ഇതൊക്കെ മനസ്സിലാക്കി കുട്ടികളെ വളർത്തുമ്പോൾ അതിനനുസരിച്ചുള്ള ശ്രദ്ധയും ഉണ്ടാകണം.

പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കാൻ

1.എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്‌ബോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്‌നലാണ്.

2.എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങി വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .

3.ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4.ഫോൺ എൻഗേജ്ഡ് ആകുമ്‌ബോഴും ,എടുക്കാൻ താമസിക്കുമ്‌ബോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5.നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാണ്.

6. വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .

7.നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്‌ബോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്‌ബോൾ സൂക്ഷിക്കണം .

8.നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.

9.പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .

10.മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം.
11.കാമുകൻമാർ അശ്ലീല ഫോട്ടോയും വീഡിയോകളും അയക്കുന്നത് അപായ സൂചനയാണ്.

12.കാമുകൻമാർ നഗ്ന ചിത്രങ്ങളോ അർദ്ധനഗ്ന ചിത്രങ്ങളോ ആവശ്യപ്പെട്ടാൽ ചുവന്ന സിഗ്നലാണ് ഇത് വൻ അപകടത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കും.

ഈ സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം സാധ്യമാകില്ല. പ്രണയംനേരത്തെ തന്നെ അവസാനിപ്പിക്കുന്നതാണ് ബുദ്ധി .