Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ കോട്ടയം ജില്ലയില്‍ വ്യാപക അക്രമം. കുറിച്ചി മന്ദിരം കവലയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായതോടെ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരിയിലും ചിങ്ങവനത്തും ബസുകള്‍ തടഞ്ഞു. കുറിച്ചി ഔട്ട് പോസ്റ്റിലെ ഹോട്ടല്‍ ശരവണ ഭവന് നേരെ കല്ലേറുണ്ടായി. ഹോട്ടല്‍ അടക്കാന്‍ വിസമ്മതിച്ചതോടെയാണ് കല്ലേറുണ്ടായത്. സംക്രാന്തിയില്‍ സുരേഷ് വട്ടയ്ക്കലിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറിക്കട ബൈക്കിലെത്തിയ മുഖംമൂടിധാരികള്‍ അടിച്ചു തകര്‍ത്തു.

ഈരാറ്റുപേട്ടയില്‍ അഞ്ച് പിഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതല്‍ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂര്‍ ,കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത് . കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരേയും സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് മറ്റൊരു കെ എസ് ആര്‍ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്.സിവില്‍ സ്റ്റേഷനു സമീപത്തെ കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയില്‍ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

അതേസമയം സര്‍വീസ് നടത്താന്‍ എല്ലാ സുരക്ഷയും ഒരുക്കുമെന്ന പൊലീസ് പ്രഖ്യാപനം നടപ്പായിട്ടില്ല . പലയിടത്തും പൊലീസ് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തേണ്ടതില്ലെന്ന് അതാത് സ്റ്റേഷന്‍ മാസ്റ്റര്‍മാരെ അറിയിക്കുകയാണ്. ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കപ്പെടണമെന്നും ഹര്‍ത്താല്‍ കോടതിയലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

മിക്കയിടങ്ങളിലും മുഖംമൂടി ധരിച്ച് ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നത്. സംരക്ഷണം ഒരുക്കുമെന്ന ഉറപ്പുമായി എത്തിയ പൊലീസ് കയ്യുംകെട്ടി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. പൊലീസ് സഹായത്തോടെ പരാമവധി ബസ് സര്‍വീസുകള്‍ നടത്തുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. അക്രമം രൂക്ഷമായാല്‍ സര്‍വ്വീസ് നിര്‍ത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.