Spread the love

തിരുവനന്തപുരം: പൊലീസിന്റെ വാക്ക് വിശ്വസിച്ച്‌ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി എഴുപതുബസുകള്‍ തകര്‍ക്കപ്പെട്ടു എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അരക്കോടിയോളം രൂപയുടെ നാശനഷ്ടം ഇതുമൂലം ഉണ്ടായി എന്നാണ് കണക്കാക്കുന്നത്. 30 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു രാവിലെ പറഞ്ഞത്.

video
play-sharp-fill

അമ്ബതോളം ബസുകള്‍ മാത്രമാണ് അപ്പോള്‍ തകര്‍ക്കപ്പെട്ടത്. പിന്നീടാണ് ആക്രമിക്കപ്പെട്ട ബസുകളുടെ എണ്ണം കൂടിയത്. അതോടെ നഷ്ടവും കൂടി. നിരവധി ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ എസ് ആര്‍ ടി ബസുകളെ തിരഞ്ഞുപിടിച്ച്‌ ഇരുചക്രവാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയവര്‍ മിന്നല്‍ വേഗത്തില്‍ ആക്രമണം നടത്തുകയായിരുന്നു.

ബസുകള്‍ തകര്‍ക്കപ്പെട്ടതിലൂടെ അരക്കോടിയോളം നഷ്ടം ഉണ്ടായെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയാത്തതുമൂലമുണ്ടായ നഷ്ടം ഇതിലുമേറെയാണ്. വരുമാനം കൂട്ടി എങ്ങനെയും ജീവനക്കാര്‍ക്ക് ശമ്ബളവും ആനുകൂല്യവും നല്‍കാന്‍ പാടുപെടുന്നതിനിടെയാണ് കൂനിന്മേല്‍ കുരു എന്ന പോലെ ഹര്‍ത്താല്‍ വന്നത്. തകര്‍ക്കപ്പെട്ട ബസുകള്‍ നന്നാക്കി സര്‍വീസ് നടത്താന്‍ ദിവസങ്ങളെടുക്കും. ആ ഇനത്തില്‍ ഉണ്ടാകുന്ന നഷ്ടം വേറെയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കെ എസ് ആര്‍ ടി സിക്കുണ്ടായ നഷ്ടം നികത്താന്‍ ആവശ്യമായ നിമയനടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറയുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളിലാണ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ കെ എസ് ആര്‍ ടി സി ബസിനുനേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ യാത്രചെയ്യാന്‍ അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചിരിച്ചുകൊണ്ട് കൈയുംകെട്ടി നോക്കിനില്‍ക്കുകയായിരന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്.

പത്തനംതിട്ടയില്‍ പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയിലും ആലപ്പുഴയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കല്ലേറില്‍ ചില്ലുതകര്‍ന്ന് കണ്ണിന് പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം കോലിയക്കോടും കെ എസ് ആര്‍ ടി സി ബസിനുനേരെ കല്ലേറുണ്ടായി. രാവിലെ പത്തരയോടെ ബൈക്കിലെത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്.