
വയനാട്: ആദിവാസിയുവാവ് അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ഗോകുല്‍ പോലീസ് കസ്റ്റഡയിലിരിക്കെ കല്പറ്റ സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഗോകുലിന്റെ പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.
ഡിവൈഎസ്പി എസ്.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
പരിചയം, ഒരുമിച്ചുപോകാനുണ്ടായ സാഹചര്യം, സ്റ്റേഷനില്‍നിന്നുള്ള പോലീസുകാരുടെ പെരുമാറ്റം, വയസ്സ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചതെന്നാണ് സൂചന. കല്പറ്റ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിക്കാൻ തുടങ്ങി. മാർച്ച് 31-ന് രാത്രിമുതല്‍ ഏപ്രില്‍ ഒന്നിന് രാവിലെ ഗോകുല്‍ മരിച്ചതിനുശേഷംവരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 31-നാണ് ഗോകുലിനെയും പെണ്‍സുഹൃത്തിനെയും കോഴിക്കോട് വനിതാസെല്‍ കസ്റ്റഡിയിലെടുക്കുന്നത്. രാത്രി 11-ന് കല്പറ്റ സ്റ്റേഷനിലെത്തിച്ചു. ഏപ്രില്‍ ഒന്നിന് രാവിലെയാണ് സ്റ്റേഷനിലെ ശൗചാലയത്തില്‍ ഗോകുലിനെ ധരിച്ചിരുന്ന ഷർട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ വയസ്സടക്കം രേഖപ്പെടുത്തുന്നതിലും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും പോലീസിന് വീഴ്ചപറ്റിയതായും കണ്ടെത്തി. ഇതേത്തുടർന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.



