പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ പൊലീസ് ഉന്നതരുടെ മദ്യപാന സദസ്: വാളു വച്ച് മുറി വൃത്തികേടാക്കിയ ശേഷം പണം നല്‍കാതെ മുങ്ങിയെന്ന് പരാതി; ജില്ലയിലെ പൊലീസുകാര്‍ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആക്ഷേപം
സ്വന്തം ലേഖിക
പത്തനംതിട്ട: പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ആഭ്യന്തര വകുപ്പിലെ ഉന്നതൻ്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മദ്യപാന സദസ്.
ആഘോഷം അതിരു വിട്ടപ്പോള്‍ മുറി മുഴുവന്‍ വാളു വച്ച് വൃത്തികേടാക്കി. ബോധം തെളിഞ്ഞപ്പോള്‍ പുലര്‍ച്ചെ തന്നെ സ്ഥലം വിട്ടുവെന്നും മുറി വാടകയും വൃത്തിയാക്കുന്നതിനുള്ള ചെലവും നല്‍കിയില്ലെന്നും പരാതി. വിഐപികള്‍ താമസിക്കുന്ന എസി മുറിയാണ് വൃത്തികേടാക്കിയത്. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വിവരം ശരിയാണെന്ന് കണ്ടെത്തിയെങ്കിലും റിപ്പോര്‍ട്ട് ഉന്നതന്‍ മുക്കിയെന്നാണ് അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബര്‍ ആറിന് ഉച്ച കഴിഞ്ഞാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം റസ്റ്റ് ഹൗസില്‍ മുറിയെടുത്തത്. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇവിടെ മുറി എടുത്തത്. അദ്ദേഹത്തിന്റെ മദ്യ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്‌പിയും റിട്ടയര്‍ ചെയ്ത രണ്ടു ഡിവൈഎസ്‌പിമാരും മറ്റു ചിലരും ഉണ്ടായിരുന്നു.
പൊലീസിന്റെ പ്രതിമാസ അവലോകന മീറ്റിങ് നടന്നതിനാല്‍ ഡിവൈഎസ്‌പി വൈകിട്ട് നാലു മണിയോടെയാണ് സ്ഥലത്ത് ചെന്നത്. ആറു മണിയോടെ ഇദ്ദേഹം സ്ഥലം വിടുകയും ചെയ്തു. ഈ വിവരം ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തെങ്കിലും എസ്‌പി അറിയാതെ മുക്കി.
ഇദ്ദേഹത്തിന് ശേഷം മുറിയില്‍ ശേഷിച്ചവരാണ് അമിതമായി മദ്യപിച്ച് മുറിയില്‍ വാള്‍ വച്ചത്. ബോധം വന്നപ്പോള്‍ ഇവര്‍ ഓരോരുത്തരായി സ്ഥലം വിട്ടു. ഏറ്റവും അവസാനത്തെയാള്‍ പുലര്‍ച്ചെ മൂന്നു മണിയോടെ മുങ്ങി. റൂം വാടക നല്‍കിയില്ല. മുറി വൃത്തിയാക്കുന്നതിനുള്ള പണവും കൊടുത്തില്ല.
സംഭവം ജില്ലയിലെ പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ജില്ലയിലെ പൊലീസുകാര്‍ക്ക് നാണക്കേടുണ്ടാക്കിന്നെ ആക്ഷേപവും ശക്തമാണ്.
പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ജീവനക്കാര്‍ വിവരം തുറന്നു പറയാന്‍ ഭയക്കുകയാണ്. പൊലീസിലെ ഉന്നതരാണ് പ്രതിസ്ഥാനത്ത് എന്നതിനാല്‍ തങ്ങള്‍ക്ക് എതിരേ കേസെടുത്താലോ എന്നാണ് ഇവരുടെ ഭയം. ഈ ദിവസം ഈ പറഞ്ഞവര്‍ ഒക്കെ അവിടെയുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടുണ്ട്.