
മകൾ വീട്ടിൽ വഴക്കിട്ട് മുറിയിൽക്കയറി വാതിൽ കുറ്റിയിട്ടു : നിലവിളിയോടെ അമ്മ; യുവതിയെ പുതു ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പോലീസ്
സ്വന്തം ലേഖകൻ
കൊല്ലം: ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പോലീസ്. കൊല്ലം റൂറലിലെ ചിതറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വളവുപച്ചയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാത്രി 10.30-ന് ചിതറ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വളവുപച്ചയിലുള്ള ഒരു വീട്ടമ്മയുടെ പരിഭ്രമത്തോടെയുള്ള ഫോൺ കോൾ വന്നു. മകൾ വീട്ടിൽ വഴക്കിട്ട് മുറിയിൽക്കയറി വാതിൽ കുറ്റിയിട്ടു, വിളിച്ചിട്ട് തുറക്കുന്നില്ല, അവിവേകം വല്ലതും കാട്ടുമോയെന്നു പേടി, സഹായിക്കണമെന്നായിരുന്നു ആ അമ്മ പറഞ്ഞത്. സ്ഥലസൂചന നൽകിയ ശേഷം അമ്മ നിലവിളിയോടെയാണ് ഫോൺ വെച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തേക്ക് കുതിച്ചെത്തിയ ചിതറ പോലീസ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ സീലിങ്ങ് ഫാനിൽ യുവതി കെട്ടിത്തൂങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സബ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃതൃത്തിലുള്ള സംഘം ഉടൻ തന്നെ കഴുത്തിലെ കുരുക്ക് അറുത്തുമാറ്റി. പ്രഥമശുശ്രൂഷ നൽകിയശേഷം യുവതിയുമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർചികിത്സയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സബ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫിസർമാരായ അഖിലേഷ് വി കെ, അരുൺ എന്നിവർ ചേർന്നാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.