![പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി. പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി.](https://i0.wp.com/thirdeyenewslive.com/storage/2018/06/police-van.jpg?fit=533%2C400&ssl=1)
പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി.
സ്വന്തം ലേഖകൻ
കോഴിക്കോട്: പോലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള കൺട്രോൾ റൂമിലേക്ക് അനുവദിച്ച പുതിയ വാഹനമാണ് പോലീസ് ഡ്രൈവർ തളി ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തിയത്.
ക്ഷേത്രത്തിന് മുൻവശത്തു വെച്ച് പൂജാരി വാഹനം പൂജിക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകൾ കൺട്രോൾ റൂമിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം എത്തിയത്. ശേഷം മറ്റു പല ഗ്രൂപ്പുകളിലേക്കും പ്രചരിച്ചതോടെ ഡി.ജി.പി സംഭവത്തെക്കുറിച്ച് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിനോട് റിപ്പോർട്ട് തേടിയത്. തുടർന്ന് കമ്മിഷണർ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് കമ്മിഷണറോട് സംഭവത്തെപ്പറ്റി അന്വേഷിച്ച് വിവരങ്ങളറിയിക്കുവാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആചാരാനുഷ്ഠാനങ്ങൾ പോലീസിൽ പ്രത്യക്ഷത്തിൽ പാടില്ലെന്നിരിക്കെ യൂണിഫോമിലുള്ള പോലീസുകാരൻ ഔദ്യോഗിക വാഹനം പൂജക്കായി കൊണ്ടുപോയത് ചട്ടലംഘനമായാണെന്ന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഡി.ജി.പിയെ കൂടാതെ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയും കമ്മിഷണറോട് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അസി. കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പൂജക്കായി വാഹനം കൊണ്ടുപോയ പോലീസുകാരന് വീഴ്ച പറ്റിയതായില്ലെന്നാണ് സുചനകൾ. ഭക്തനായ പോലീസ് ഡ്രൈവർ പുതിയ വാഹനം നിരത്തിലിറക്കും മുൻപ് സാധാരണ ഹൈന്ദവവിശ്വാസികളായവർ ചെയ്യുന്നതു പോലെ പൂജാരിയെക്കൊണ്ട് പൂജിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. ഇതുപോലെ തൃശൂർ ജില്ലയിൽ അനുവദിച്ച വാഹനവും പൂജിച്ചതിന്റെ ചിത്രം പോലീസ് വാട്സ് ആപ്പുകളിൽ പ്രചരിച്ചിരുന്നു. ആ സംഭവവും വിവാദമായതിനെ തുടർച്ചയായാണ് കോഴിക്കോട്ടെ ഔദ്യോഗിക പോലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചതും വാർത്തയായത്.