
സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി; ഒരു ഘട്ടത്തിലും പൊലീസ് മടിച്ചു നിന്നിട്ടില്ല; നീതി ഉറപ്പാക്കുമെന്ന് പിണറായി വിജയന്റെ ഉറപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്മയക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും ഈ കേസിലും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കേസിന്റെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രത്യേക താല്‍പര്യമുണ്ടോ എന്നു പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യഘട്ടത്തില്‍ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ രാഷ്ട്രീയ തലത്തില്‍ ക്രെഡിറ്റ് വാങ്ങിയശേഷം പിന്‍വാങ്ങുകയാണെന്നും പാതിവഴിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നും ആരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.