
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാർ നിർത്തി പെരുമ്പാമ്പിനെ റോഡില്‍ നിന്നും മാറ്റാൻ ശ്രമിച്ച യുവാവിന് പാമ്പിന്റെ ക്രൂരമായ കടിയേറ്റു.
വയനാട് കല്‍പ്പറ്റ സ്വദേശിയായ ആസാദിനാണ് (28) കാലില്‍ ഗുരുതരമായി പരിക്കേറ്റത്.
കടിയേറ്റ ഭാഗത്തെ മാംസം അടർന്നുപോയ നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ചുരം ഒൻപതാം വളവിലായിരുന്നു ഈ നടുക്കുന്ന സംഭവം നടന്നത്.
കല്‍പ്പറ്റയില്‍ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ഭക്ഷണം കഴിക്കാൻ വരികയായിരുന്നു ആസാദ്.
ഒൻപതാം വളവിലെത്തിയപ്പോള്‍ റോഡിന് നടുവില്‍ ഒരു പെരുമ്പാമ്പ് കിടക്കുന്നത് കണ്ട് ആസാദ് വാഹനം നിർത്തുകയായിരുന്നു. പാമ്പ് റോഡ് മുറിച്ചുകടക്കുന്നതുവരെ കാത്തുനിന്നെങ്കിലും ഏറെ നേരം കഴിഞ്ഞിട്ടും പാമ്പ് അവിടെത്തന്നെ അനങ്ങാതെ കിടന്നു.
ഇതോടെ ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെടാൻ തുടങ്ങി. തുടർന്ന് വണ്ടിയില്‍ നിന്നിറങ്ങിയ ആസാദ് പാമ്പിനെ പിടിച്ച് റോഡരികിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാമ്പ് പെട്ടെന്ന് കാലില്‍ ആഞ്ഞുകടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടിയേറ്റ ഉടനെ പാമ്പ് റോഡിന്റെ മറുഭാഗത്തെ കാട്ടിലേക്ക് ഇഴഞ്ഞുപോയി.
രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും മറ്റ് യാത്രക്കാരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







