
ചങ്ങനാശേരി: അപ്പർ കുട്ടനാടൻ മേഖലയിലേക്ക് കടക്കുന്ന പറാല്‍ -കുമരങ്കരി റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.
പ്രകൃതി ഭംഗി ആസ്വദിക്കാൻ വൈകുന്നേരങ്ങളില്‍ ഈ പ്രദേശങ്ങളിലൂടെ ആളുകള്‍ സഞ്ചരിക്കാറുണ്ട്. ചങ്ങനാശേരി നഗരസഭയുടെ 32-ാം വാർഡിലൂടെയാണ് പറാല്‍ -കുമരങ്കരി റോഡ് കടന്നുപോകുന്നത്. ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല.
നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം (പ്ലാസ്റ്റിക് ഉള്‍പ്പെടെ ) ഇവിടെ കൊണ്ടു വന്നു തള്ളുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സ്വാധീനം ഉപയോഗിച്ച് ഇവർക്കെതിരെ കേസ് എടുക്കാതെ വിട്ടയക്കുകയാണ് പതിവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ട് ജെട്ടി വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകള്‍ ഇല്ലാത്ത സ്ഥലം നോക്കിയാണ് മാലിന്യം തള്ളല്‍. മേഖലയില്‍ പക്ഷിപ്പനി ഉള്‍പ്പെടെ പകർച്ച വ്യാധികള്‍ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് മാലിന്യം ഇവിടെ കുമിഞ്ഞു കൂടിയിരിക്കുന്നത്.
ആരാധനാലയങ്ങളും, സ്കൂളുകളുമെല്ലാം ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. അറവു ശാലകളില്‍ നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് ഈ കാര്യത്തില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
അപ്പർ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്നവർക്ക് നാലുമണിക്കാറ്റ് ഉള്‍പ്പെടെ ഉള്ള സൗകര്യങ്ങള്‍ മുൻ എം.എല്‍.എയുടെ നടക്കാതെ പോയ പദ്ധതികളാണ്.









