സർക്കാർ അനുവാദം നൽകിയാലും പള്ളികൾ തുറക്കേണ്ടെന്നു ചങ്ങനാശേരി അതിരൂപത: പ്രഖ്യാപനം പുറത്തിറക്കി മാർ ജോസഫ് പെരുന്തോട്ടം; മാതൃകയായി അതിരൂപതയുടെ പ്രഖ്യാപനം

സർക്കാർ അനുവാദം നൽകിയാലും പള്ളികൾ തുറക്കേണ്ടെന്നു ചങ്ങനാശേരി അതിരൂപത: പ്രഖ്യാപനം പുറത്തിറക്കി മാർ ജോസഫ് പെരുന്തോട്ടം; മാതൃകയായി അതിരൂപതയുടെ പ്രഖ്യാപനം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയെങ്കിലും സർക്കാർ നിർദേശം പാലിച്ച് അടച്ചിട്ടിരുന്ന പള്ളികൾ ഉടൻ തുറക്കേണ്ടെന്നു ചങ്ങനാശേരി അതിരൂപത. ജൂൺ എട്ടു തിങ്കളാഴ്ച ശുചീകരണവും, അണുവിമുക്തവുമാക്കുന്ന ആരാധനാലയങ്ങൾ ചൊവ്വാഴ്ച മുതൽ തുറന്നു വിശ്വാസികളെ പ്രവേശിപ്പിക്കാമെന്നായിരുന്നു സർക്കാർ നിബന്ധന. എന്നാൽ, ഇത് അംഗീകരിക്കുന്നെങ്കിലും ആരാധനാലയങ്ങൾ എല്ലാം ഇനി ഒരു അറിയിപ്പുണ്ടാകും വരെ തുറക്കേണ്ടെന്നാണ് ഇപ്പോൾ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചിരിക്കുന്നത്.

ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അറിയിപ്പ് ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ്-19 വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ലോക്ഡൗണിൽ ഇളവുകൾ നൽകി ജൂൺ 09 മുതൽ ആരാധനാലയങ്ങൾ തുറന്നു വിശ്വാസികളുടെ പങ്കാളിത്തത്തോടെ തിരുക്കർമ്മങ്ങൾ നടത്തുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നല്കിയിരിക്കുകയാണല്ലോ.

ഇപ്രകാരം അനുവാദം ലഭിച്ചിട്ടുണ്ടെങ്കിലും 5 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ചങ്ങനാശേരി അതിരൂപതയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഗുരുതരമായ രോഗവ്യാപനസാഹചര്യം പരിഗണിച്ച് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പള്ളികൾ തുറക്കേണ്ടതില്ല.

ദൈവാലയങ്ങൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് വിശ്വാസികൾക്ക് പള്ളികൾ തുറന്നുകൊടുക്കുന്നതിന് തടസ്സമില്ല.

അപ്രകാരമുള്ള സാഹചര്യമുണ്ടെങ്കിൽ ദൈവാലയത്തിൽ ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യമുണ്ടായിരിക്കേണ്ടതും അവിടെ വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കേണ്ടതുമാണ്.

ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം