
പാലക്കാട് ട്രെയിനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ; 22 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത് തൃശ്ശൂർ സ്വദേശികൾ
സ്വന്തം ലേഖകൻ
പാലക്കാട്: ട്രെയിനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. തൃശൂര്‍ മണലൂര്‍ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍(22), അല്‍കേഷ് അനില്‍കുമാര്‍(22) എന്നിവരാണ് പിടിയിലായത്. ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായാണ് രണ്ട് യുവാക്കള്‍ അറസ്റ്റിലായത്.
പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടയിലായത്. മൂന്ന് മാസം മുമ്പ് ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ ഇരുവരും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷു ആഘോഷത്തിന് സുഹൃത്തുക്കള്‍ക്ക് വില്‍ക്കാന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഉത്സവ സീസണോടനുബന്ധിച്ച് റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.
ആര്‍പിഎഫ് സിഐ സൂരജ് എസ് കുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ രാജേഷ്, ആര്‍പിഎഫ് എഎസ്‌ഐമാരായ കെ സുനില്‍ കുമാര്‍, സജി അഗസ്റ്റിന്‍, കെ സുനില്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെയ്ദ് മുഹമ്മദ്, പ്രിവന്റ്‌റിവ് ഓഫീസര്‍ മുഹമ്മദ് റിയാസ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ കെ അനില്‍കുമാര്‍, പിബി പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുല്‍ ബഷീര്‍, എന്‍ രജിത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.