പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു; ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖിക

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു.

രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേല്‍ ജോമോൻ (40) ആണ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിച്ചിരുന്നത്.

എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

പെണ്‍കുട്ടികളിലൊരാള്‍ നിലവിളിച്ച്‌ ബന്ധുവീട്ടിലേക്ക് ഓടി. ബന്ധുക്കളെത്തി കുട്ടികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജോമോനെ ഇവര്‍ കണ്ടിരുന്നില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുറിക്കകത്ത് ജോമോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.