
സ്വന്തം ലേഖിക
പാല: പാലായിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നീണ്ടൂർ ഓണം തുരുത്ത് ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്ക്കൽ (22), നീണ്ടൂർ ഓണംതുരുത്ത് ഭാഗത്ത് തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (22), അതിരമ്പുഴ കറുകച്ചേരിൽ വീട്ടിൽ അനന്തകൃഷ്ണൻ (22) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇന്നലെ സംഘം ചേർന്ന് വൈകിട്ട് പാലാ ഓലീവ് ബാറിന് മുന്‍വശം വച്ച് പാലാ സ്വദേശികളായ യുവാക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇവരെ ചെടിച്ചട്ടി കൊണ്ടും കമ്പിവടി കൊണ്ടും ആക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു.
അലക്സ് പാസ്കലിന് ഗാന്ധിനഗർ, ഏറ്റുമാനൂർ, പീരുമേട്, കുറവിലങ്ങാട്, മേലുകാവ്, ചേർപ്പ് എന്നീ സ്റ്റേഷനുകളിലും, നിക്കോളാസിന് ഏറ്റുമാനൂർ, മേലുകാവ്, ചേർപ്പ് എന്നീ സ്റ്റേഷനുകളിലും അനന്തകൃഷ്ണന് ഏറ്റുമാനൂർ സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ,എസ്.ഐ ബിനു വി.എൽ,എ.എസ്.ഐ ബിജു കെ. തോമസ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.







