കസ്റ്റമേഴ്‌സിന്റെ പോളിസി തുക ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചു; വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തത് തട്ടിപ്പിന്റെ മറ്റൊരു മുഖം; പാലായില്‍ എല്‍.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച്‌ അഞ്ചു കോടി രൂപ തട്ടിയെടുത്ത് കുടുംബവുമായി നാട് വിട്ടു; പതിനാല് വര്‍ഷമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് പൊക്കിയത് ഡല്‍ഹിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടെ

കസ്റ്റമേഴ്‌സിന്റെ പോളിസി തുക ചിട്ടി കമ്പനിയില്‍ നിക്ഷേപിച്ചു; വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തത് തട്ടിപ്പിന്റെ മറ്റൊരു മുഖം; പാലായില്‍ എല്‍.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച്‌ അഞ്ചു കോടി രൂപ തട്ടിയെടുത്ത് കുടുംബവുമായി നാട് വിട്ടു; പതിനാല് വര്‍ഷമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പൊലീസ് പൊക്കിയത് ഡല്‍ഹിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നതിനിടെ

സ്വന്തം ലേഖകൻ

പാലാ: ചിട്ടികമ്പനി നടത്തി എല്‍.ഐ.സിയെയും നാട്ടുകാരെയും പറ്റിച്ച്‌ അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത് പതിനാല് വര്‍ഷത്തോളം കുടുംബത്തോടൊപ്പം നാട് വിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന എല്‍.ഐ.സി ഏജന്റ് പൊലീസ് പിടിയിൽ.

പാലാ നെച്ചിപ്പൂഴൂര്‍ മണ്ഡപത്തില്‍ പി കെ മോഹന്‍ദാസിനെയാണ് ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ നിന്നും പാലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ കെ പി ടോംസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008 കാലഘട്ടത്തില്‍ പാലായിലെ എല്‍.ഐ.സി ഏജന്റ് ആയിരുന്ന മോഹന്‍ദാസ് കസ്റ്റമേഴ്‌സിന്റെ പോളിസി തുക അടക്കാതെ ചിട്ടി കമ്പനിയില്‍ നിക്ഷേപിക്കുകയായിരുന്നു.

തുടര്‍ന്ന് തന്റെ സ്വന്തം വീടും സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായും കരാര്‍ എഴുതിയ ശേഷം കോടികള്‍ മുന്‍കൂറായി വാങ്ങിയെടുത്തിരുന്നു. തുടര്‍ന്ന് വഞ്ചിതരായവര്‍ പാലാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2008 ല്‍ പതിനഞ്ചോളം വഞ്ചനാകേസുകള്‍ മോഹന്‍ദാസിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പാലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യം നേടിയ പ്രതി ഭാര്യയോടും മക്കളോടുമൊപ്പം ഒളിവില്‍ പോവുകയായിരുന്നു.

പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മോഹന്‍ദാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെത്തിയ ബികോം ബിരുദദാരിയായ മോഹന്‍ദാസും ഭാര്യയും മൂന്നു വര്‍ഷത്തോളം ലുധിയാനയില്‍ അധ്യാപകരായി ജോലി ചെയ്തു. പിന്നീട് രണ്ട് വര്‍ഷക്കാലം മോഹന്‍ദാസ് അവിടെയുള്ള അമ്പലത്തില്‍ കഴകക്കാരനായി ജോലി ചെയ്തു. ഈ സമയത്ത് ലുധിയാനയില്‍ വാടകക്ക് താമസിച്ചിരുന്ന അഡ്രസ്സില്‍ ഇയാള്‍ ആധാര്‍ കാര്‍ഡും സ്വന്തമാക്കി. 2013 ല്‍ മോഹന്‍ദാസിനെ അന്വേഷിച്ച്‌ പൊലീസ് പഞ്ചാബില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും വിവരമറിഞ്ഞ മോഹന്‍ദാസ് ന്യൂഡല്‍ഹിയിലേക്ക് കുടുംബസമേതം താമസം മാറ്റുകയായിരുന്നു.

ന്യൂഡല്‍ഹിയില്‍ എത്തിയ പ്രതി അമ്പലക്കമ്മിറ്റിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ച്‌ അക്കൗണ്ടന്റ് ആയി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.പ്രതിയെ പിടികൂടാനായി പല അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ച പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മൂന്ന് മാസം മുന്‍പ് പ്രതിയെ പിടികൂടാനുള്ള കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശപ്രകാരം പാലാ ഡിവൈ.എസ്.പി ഷാജു ജോസ് പുതിയ അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മോഹന്‍ദാസിന്റെ ഭാര്യയും മക്കളും വിദ്യാഭാസ ആവശ്യത്തിനായി പൊള്ളാച്ചിയിലേക്ക് താമസം മാറ്റി എന്ന് മനസ്സിലാക്കി. തുടര്‍ന്ന് കോട്ടയം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോണ്‍ കാളുകള്‍ പരിശോധിച്ച്‌ ന്യൂഡല്‍ഹിയിലെ ഒരു അമ്പലത്തിലെ നമ്പരിൽ നിന്നും നിന്നും ഭാര്യക്കും മക്കള്‍ക്കും ഇടയ്ക്കിടെ കോളുകള്‍ വരുന്നത് ശ്രദ്ധിച്ചിരുന്നു.

തുടര്‍ന്ന് ന്യൂഡല്‍ഹി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ എട്ടു വര്‍ഷമായി മോഹന്‍ദാസ് ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ അമ്പലത്തിൽ അക്കൗണ്ടന്റ് ആയി ജോലി എടുക്കുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. എ എസ് ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത് സി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.