
കണ്ണൂർ: യുവതി ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.
പുളിങ്ങോം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് കൊല്ലാടയിലെ അഞ്ജു മാത്യുവാണ് (30) മരിച്ചത്. ഭർത്താവ് വാഴപ്പള്ളി സോനു സെബാസ്റ്റ്യൻ, വാച്ചർ അരങ്ങം സ്വദേശി വെള്ളമ്മകുന്നേൽ സതീശൻ എന്നിവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം.
പുതിയതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പഠിക്കാൻ ഭർത്താവിനൊപ്പം പോയതാണ് അഞ്ജു. സ്കൂട്ടർ കാപ്പിമലയിൽ വച്ച ശേഷം മലകയറുകയായിരുന്നു. സന്ദർശന സമയം കഴിഞ്ഞും ഇവിടെ നിന്ന അഞ്ജുവിനേയും സോനുവിനേയും തിരിച്ചയയ്ക്കാൻ എത്തിയതാണ് വാച്ചർ സതീശൻ. സ്വർണാഭരണങ്ങൾ ധരിച്ച അഞ്ജുവിനാണ് കൂടുതൽ പരുക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരുക്കേറ്റവരെ കിലോമീറ്ററുകളോളം ചുമന്ന് താഴെ എത്തിച്ച് രണ്ടര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ദുർഘട വഴിയും കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
അഞ്ജുവിനേയും സോനുവിനേയും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ജുവിനെ രക്ഷിക്കാനായില്ല. സതീശൻ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.







