
പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു
പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ (68) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ നടപടി ആരംഭിച്ചു.
രാമചന്ദ്രൻ തിങ്കളാഴ്ചയാണ് കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നില്‍വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് മകള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം.
കൊല്ലപ്പെട്ട 28പേരുടെയും മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ്മോർട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാൻ രണ്ട് ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യൻ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പഹല്‍ഗാമിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗം പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരില്‍ തങ്ങി സ്ഥിതി വിലയിരുത്തുകയാണ്. അദ്ദേഹം ഇന്ന് പഹല്‍ഗാമിലെത്തും.
ഭീകരാക്രമണത്തെക്കുറിച്ച് എൻഐഎ അന്വേഷണം തുടങ്ങി. ഭീകരർക്കായി സുരക്ഷാസേനയും ജമ്മു കാശ്മീർ പൊലീസും സംയുക്ത തെരച്ചില്‍ തുടരുകയാണ്.