ഒമിക്രോൺ  സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം; കനത്ത ജാഗ്രതാ നിർദ്ദേശം

ഒമിക്രോൺ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം; കനത്ത ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം.

ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തല്‍. മെട്രൊ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം കൂടി. ഇപ്പോള്‍ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നാം തരംഗത്തിൻ്റെ തീവ്രത കുറയുന്നതായാണ് സൂചന.

നഗരങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മുംബൈ , ഡൽഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാല് നഗരങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം പരമാവധിയില്‍ എത്തി കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച നഗരമായിരുന്നു മുംബൈ. ഇവിടുത്തെ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പരിശോധിച്ചാല്‍ കോവിഡ് വ്യാപനത്തിലെ കുറവ് വ്യക്തമാണ്.

ഡൽഹിയിലും കൊല്‍ക്കത്തയിലും ചെന്നൈയിലും സ്ഥിതി സമാനം. ബെംഗളൂരു, പുണെ, അഹ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ആഴ്ച്ച കോവിഡ് കണക്ക് കുത്തനെ ഉയര്‍ന്ന ശേഷം വീണ്ടും കുറഞ്ഞു തുടങ്ങി.

നിലവില്‍ നഗരങ്ങളിലുള്ളതിനേക്കാള്‍ രോഗികള്‍ ചെറു പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമാണ്. കോവിഡ് പ്രതിദിന കണക്കില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവുണ്ടായി. മൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്ന് പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

17.78 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, കോവിഡ് മരണ സംഖ്യയിലെ വര്‍ധന തുടരുകയാണ്. 525 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും കൂടിയ കണക്കാണ് ഇത്.

കോവിഡ് ബാധിക്കുന്നവരില്‍ ഓക്സിജൻ്റെ ആവശ്യം കൂടി വരുന്നതായും കണക്കുകളുണ്ട്. ജനുവരി എട്ടിന് ശേഷം ഓക്സിജൻ്റെ ഉപയോഗം കൂടിയെന്നാണ് കണക്ക്. 1600 മെട്രിക് ടണ്‍ ഓക്സിജന്‍ വരെയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.