മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു;  രാജ്യത്താകെ 12 കേസുകള്‍

മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്താകെ 12 കേസുകള്‍

Spread the love

സ്വന്തം ലേഖിക

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം എട്ട് ആയി. രാജ്യത്താകെ 12 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയില്‍ നാലു പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ് മറ്റ് മൂന്നു പേര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ 6 പേര്‍ പിംപ്രിചിന്‍ച്വാദില്‍ നിന്നുള്ളവരാണ്. ഒരാള്‍ പൂനെയില്‍ നിന്നാണ്. പിംപ്രി ചിന്‍ച്വാദില്‍ രോഗം സ്ഥിരീകരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും അവരുമായി സമ്പര്‍ക്കം ഉണ്ടായ മൂന്നുപേര്‍ക്കുമാണ്. 45 വയസുള്ള ഇന്ത്യന്‍ വംശജയായ നൈജീരിയന്‍ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഒമിക്രോണ്‍.

സഹോദരനെ കാണാന്‍ വേണ്ടി നവംബര്‍ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരന്‍ അദ്ദേഹത്തിന്‍റെ 7, ഒന്നര വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിള്‍ ആണ് പരിശോധിച്ചത്.

പൂനെയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നവംബര്‍ 18 മുതല്‍ 25 വരെ ഫിന്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്സീനെടുത്തിരുന്നില്ല. എന്നാല്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാര്‍ക്കും രോഗമില്ല.

രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 12 ആയി. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലും ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ടാന്‍സാനിയയില്‍ നിന്നെത്തി ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന 37കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 12 പേരുടെ സാമ്പിള്‍ ജനിത ശ്രേണീകരണം നടത്തിയതില്‍ ഒന്നിലാണ് പുതിയ വകഭേദം കണ്ടത്. 5 സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ട്. ഒമിക്രോണ്‍ ബാധിതന് നേരിയ രോഗലക്ഷണങ്ങളേയുള്ളൂവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ 72കാരന്‍റെ സമ്പര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല.

ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്‍റുകളും സന്ദര്‍ശിച്ചു.

46 കാരനായ ഡോക്ടറുടേതടക്കം സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമ്ബോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി.