
ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ അക്കൗണ്ട് ഉടമയെ കൊണ്ടുവരാനുള്ള നിർദേശത്തെ തുടർന്ന് സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരൻ ബാങ്കിലെത്തി. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ആദിവാസിയായ വ്യക്തിയാണ് മരിച്ചുപോയ തന്റെ സഹോദരിയുടെ അസ്ഥികൂടം ബാങ്കിലേക്ക് കൊണ്ടുവന്ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പടാന ബ്ലോക്കിലെ ഒഡീഷ ഗ്രാമീൺ ബാങ്കിന്റെ മാലിപോസി ശാഖയിലാണ് സംഭവം. 2026 ജനുവരി 26ന് മരിച്ച തന്റെ മൂത്ത സഹോദരി കൽറ മുണ്ടയുടെ (56) അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീതു മുണ്ട (50) എന്നയാൾ പിടിയിലായത്.
സംഭവത്തിന് ശേഷം, മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുക്കുമെന്ന് ജീതു മുണ്ടയ്ക്ക് പോലീസ് ഉറപ്പ് നൽകി. പിന്നീട്, പോലീസിന്റെ സാന്നിധ്യത്തിൽ അസ്ഥികൂടം വീണ്ടും ശ്മശാനത്തിൽ സംസ്കരിച്ചു. അതേസമയം, കൽറ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലെ നോമിനിയും മരിച്ചുപോയതായി ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. അതിനാൽ, അവരുടെ പേരിൽ നിക്ഷേപിച്ച പണത്തിന് അവകാശവാദമുന്നയിച്ചത് ജീതു മുണ്ട മാത്രമായിരുന്നു.






